ആ ഓട്ടോക്കാരനെ തന്നോട് ചേര്‍ത്തി നിര്‍ത്തി മമ്മൂക്ക അഞ്ചാറ് സെല്‍‌ഫി എടുത്തു, ഫോര്‍ട്ട് കൊച്ചി തന്നെ നിശബ്ദമായ നിമിഷം! - ഒരനുഭവക്കുറിപ്പ്

'നിങ്ങള്‍ ഒരു അത്ഭുതമാണ് മമ്മൂക്ക'! - ഒരനുഭവക്കുറിപ്പ്

aparna| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2017 (12:48 IST)
മമ്മൂട്ടിയെന്ന മെഗാതാരത്തിന് ജാഡയാണ് അഹങ്കാരമാണെന്നൊക്കെ പറഞ്ഞവര്‍ ഉണ്ട്. ഇത്തരത്തില്‍ പറഞ്ഞവര്‍ തന്നെ അതു തിരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ആരാധകരെ സ്വന്തമായി കാണുകയും അത്രത്തോളം അവരെ സ്നേഹിക്കുകയും ചെയ്യുന്ന മറ്റൊരു നടന്‍ ഇല്ലായെന്ന് പറയാം. ഇപ്പോഴിതാ, മമ്മൂട്ടിയുടെ ‘ജാഡ’ക്ക് പാത്രമായ ഒരു ഓട്ടോക്കാരന്റെ കഥ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. മമ്മൂട്ടി ഫാൻസ്‌ ആൻഡ്‌ വെല്ഫയെർ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷൻ റൊബര്‍ട്ട് ജിന്‍സ് ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നലെ ഫോര്‍ട്ട് കൊച്ചിയില്‍ യാദൃശ്ചികമായി ഞാന്‍ സാക്ഷിയായ ഒരു സംഭവം. മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു. ആരോ ചിലര്‍ ആരോപിക്കുന്ന പോലെ മമ്മൂട്ടി എന്ന മെഗാസ്‌റ്റാറിന്റെ " ജാഡ" ഒരിക്കല്‍ കൂടി നേരിട്ട് കണ്ടു !!

സംഭവം മറ്റൊന്നുമല്ല. പോത്തീസ് ടെക്സ്റ്റൈല്‍സിന്റെ പരസ്യം ഷൂട്ട് ചെയ്യുന്നിടമാണ് സംഭവ സ്ഥലം.സഞ്ചാരികളും തദ്ദേശീയരുമായ നൂറുകണക്കിന് ആളുകള്‍ കൂടി മെഗാസ്‌റ്റാറിന്റെ വരവും പ്രതീക്ഷിച്ചു കാത്തു നില്‍ക്കുന്നു. ഇതിനിടെ ഫോര്‍ട്ട് കൊച്ചിയിലെ ലൊക്കേഷന്‍ മാനേജര്‍മാര്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നന്നേ പാട് പെടുന്നത് കാണാം.

ഷൂട്ടിങ് വേഷത്തില്‍ തയ്യാറായി വരുന്ന മമ്മൂക്കയുടെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തരുതെന്നു കൂട്ടത്തില്‍ മുതിര്‍ന്ന ലൊക്കേഷന്‍ മാനേജര്‍ പറയുന്നത് കേള്‍ക്കാമായിരുന്നു.(പരസ്യത്തിനായി പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങള്‍ ആയതുകൊണ്ടാവണം ഇങ്ങനെ പറയുന്നതെന്നു ആരോ പറഞ്ഞത് ഓര്‍ക്കുന്നു). പെട്ടന്നാണ് സാക്ഷാല്‍ മെഗാസ്റ്റാര്‍ കടന്നു വരുന്നത്.

സ്വാഭാവികമായും ആള്‍കൂട്ടം ഇളകിയാര്‍ത്തു. കാക്കി വേഷധാരിയായ ഒരാള്‍ ഇടയിലൂടെ പെട്ടന്ന് മുന്നോട്ടു വന്നു തന്റെ സ്മാര്‍ട്ഫോണ്‍ ഉപയോഗിച്ച് ചറപറാന്നു ചിത്രങ്ങള്‍ എടുക്കുന്നു. ഇത് കണ്ട ലൊക്കേഷന്‍ മാനേജര്‍ പൊട്ടിത്തെറിച്ചു. പറഞ്ഞാല്‍ മനസ്സിലാവില്ലേ, മൊബൈലില്‍ ആണോ ഫോട്ടോ എടുക്കുന്നത് എന്ന് തുടങ്ങി പൊട്ടി തെറിക്കുന്നു.

മുന്നോട്ടു നീങ്ങിയ മെഗാസ്റ്റാര്‍ ഒരു നിമിഷം നിന്നു. മാനേജര്‍ ശകാരിച്ചുകൊണ്ടിരുന്ന ആളുടെ നേരെ തിരിഞ്ഞു, അയാളുടെ സമീപത്തേക്കു നടന്നു ..ഫോര്‍ട്ട് കൊച്ചി തന്നെ നിശബ്ദമായ ഒരു നിമിഷമായിരുന്നു അത് !!.
മെഗാസ്റ്റാര്‍ എന്തെങ്കിലും ചോദിക്കും മുമ്പ് തന്നെ ആ മനുഷ്യന്‍ പറഞ്ഞു " അനുവാദം ഇല്ലാതെ ഫോട്ടോ എടുത്തത് തെറ്റാണെന്നു അറിയാം, ഇപ്പൊ തന്നെ ഡിലീറ് ചെയ്തോളാം ".

"താങ്കള്‍ പറഞ്ഞത് ശരിതന്നെ, എല്ലാത്തിനും ഒരു സാമാന്യ മര്യാദ ഉള്ളതും നല്ലതാ ... ആ മൊബൈല്‍ ഇങ്ങു തരൂ ..." മെഗാസ്റ്റാര്‍ പറയേണ്ട താമസം അയാള്‍ മൊബൈൽ കൈമാറി.അയാളുടെ ഗ്യാലറിയെ ചിത്രങ്ങള്‍ തുറന്നു നോക്കി.. ഒരു ഫോട്ടോയിലും ആരുടെയും മുഴുവന്‍ ചിത്രമില്ല (അയാള്‍ക്ക്‌ അത്രെയേ സാധിക്കുമായിരുന്നുള്ളൂ )
അപ്പോഴേക്കും മാനേജരുടെ ക്ഷോഭം കൂടുതല്‍ ഉച്ചത്തിലായി. മമ്മൂക്കയുടെ നോട്ടം ആ വഴിക്കു നീണ്ടോ എന്നൊരു സംശയം, അയാല്‍ നിശബ്ദനായി.

ആ മൊബൈൽ കയ്യില്‍ വാങ്ങി, ആ മനുഷ്യനെ തന്നോട് ചേര്‍ത്ത് നിർത്തി, അയാളുടെ മൊബൈലില്‍ സെൽഫി എടുത്തുകൊടുക്കുന്ന സാക്ഷാല്‍ മെഗാസ്റ്റാറിനെയാണ് പിന്നെ ഫോട്കൊച്ചി കാണുന്നത്. അതിനിടയില്‍ പേര് സമീര്‍എന്നാണന്നും ജോലി ഓട്ടോറിക്ഷ ഓടിക്കലാണെന്നും മമ്മൂക്കയുടെ ചോദ്യങ്ങള്‍ക്കുത്തരമായി പറയുന്നത് കേള്‍ക്കാമായിരുന്നു. ഈ സമയം കൊണ്ട് അഞ്ചോളം സെല്‍ഫിയാണ് തന്നെ സമീറിന് സമ്മാനിച്ചത്.

യാത്ര ചോദിച്ചു നടന്നു നീങ്ങുന്ന മെഗാസ്റ്റാറിനെ നോക്കി നിറകണ്ണുകളോടെ നിന്ന സമീര്‍ പറഞ്ഞു, "നിങ്ങള്‍ ഒരു അത്ഭുതമാണ് മമ്മൂക്ക". സമീറിന്റെ സെല്‍ഫി വാട്സാപ്പിലൂടെയും മറ്റും കൈപ്പറ്റാൻ തൊട്ടടുത്ത ഓട്ടോസ്റ്റാൻഡില്‍ നിന്നുള്ള സഹപ്രവർത്തകരും കാണികളും മത്സരിക്കുന്ന ഒരു രംഗമായിരുന്നു അവിടെ.

ആ സമയം ആ വഴി കടന്നുപോയ ഒരു സ്കൂട്ടറുകാരൻ അപ്പോഴും പറഞ്ഞു...."എന്തൊരു ജാടയാ ഈ മനുഷ്യന് "!!
ഒരു ദൃക്‌സാക്ഷി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :