ഹൃദയത്തിലുണ്ടാവട്ടെ ഇന്ത്യയെന്ന വികാരം, ഇന്ത്യയെന്ന പ്രാര്‍ത്ഥന

വീരചരിതം ഓര്‍മ്മിപ്പിച്ച് റിപ്പബ്ലിക് ദിനം

India, Bharat, Narendra Modi, Gandhiji, Nehru, Republic Day, Rahul Gandhi, ഇന്ത്യ, ഭാരതം, നരേന്ദ്രമോദി, ഗാന്ധിജി, നെഹ്‌റു, റിപ്പബ്ലിക് ദിനം, രാഹുല്‍ ഗാന്ധി
Last Updated: ബുധന്‍, 25 ജനുവരി 2017 (15:33 IST)
ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യക്തി ഭരിക്കുന്ന രാജ്യമാണ് റിപ്പബ്ലിക് എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം റിപ്പബ്ലിക്കായത് 1950 ജനുവരി 26നാണ്. 1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രയായെങ്കിലും ഇന്ത്യയെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്.

രാഷ്ട്രഭരണത്തിന്‍റെ അടിസ്ഥാന നിയമങ്ങളുടെ സംഹിതയാണ് ഭരണഘടന. പൌരന്‍, ഭരണസംവിധാനം, ഭരണകൂടത്തിന്‍റെ അധികാരങ്ങള്‍, ചുമതലകള്‍, പൌരന്‍‌മാരുടെ കടമകള്‍, അവകാശങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് ഭരണഘടന നിര്‍വചിക്കുകയും വിവരിക്കുകയും ചെയ്യുന്നു.

1935ലെ ഗവണ്‍‌മെന്‍റ് ഓഫ് ഇന്ത്യ ആക്റ്റും 1946ലെ ക്യാബിനറ്റ് മിഷന്‍ പ്ലാനും അനുസരിച്ച് സ്ഥാപിതമായ ഭരണഘടനാ നിര്‍മ്മാണ സമിതിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുകയും പിന്നീട് അത് അംഗീകരിക്കുകയും ചെയ്തത്. 1949 നവംബര്‍ 26ന് ഭരണഘടനാ നിര്‍മ്മാണ സമിതി ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26ന് അത് പ്രാബല്യത്തില്‍ വന്നു.

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന ഇന്ത്യയുടെ ഭരണഘടനയാണ്. തുടക്കത്തില്‍ ഇതില്‍ 395 വകുപ്പുകളും (ആര്‍ട്ടിക്കിള്‍സ്) 8 പട്ടികകളും (ഷെഡ്യൂള്‍സ്) 22 ഭാഗങ്ങളും (പാര്‍ട്ട്‌സ്) ഉണ്ടായിരുന്നു. ഇപ്പോള്‍ നാനൂറിലേറെ വകുപ്പുകളും 12ലേറെ പട്ടികകളും ഉണ്ട്.

1947 മുതല്‍ 1950 വരെയുള്ള കാലയളവില്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവാണ് ഇന്ത്യാ രാജ്യത്തിന്‍റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. ഗവര്‍ണ്ണര്‍ ജനറലായി സി രാജഗോപാലാചാരി ഇക്കാലയളവില്‍ സേവമനുഷ്ടിക്കുകയുണ്ടായി. 1950 ജനുവരി 26നാണ് ഡോ.രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റായി നിയോഗിക്കപ്പെട്ടത്.

ഈ ദിനത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട് എല്ലാവര്‍ഷവും വര്‍ണ്ണ ശബളമായ ഘോഷയാത്ര തലസ്ഥാനമായ ഡല്‍‌ഹിയില്‍ സംഘടിപ്പിക്കുന്നു. രാഷ്ട്രപതി ഭവന് സമീപമുള്ള റൈസിന ഹില്ലില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വഴി ചുവപ്പ് കോട്ടയിലേക്കാണ് ഘോഷായാത്ര. കര, നാവിക, വ്യോമ സേനാംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റുണ്ടാകും. സേനയുടെ സുപ്രീം കമാന്‍ഡറായ ഇന്ത്യന്‍ പ്രസിഡന്‍റാകും പരേഡില്‍ സല്യൂട്ട് സ്വീകരിക്കുക. പരേഡില്‍ നിരവധി ഫ്ലോട്ടുകളും നൃത്തങ്ങളും മറ്റും ഉണ്ടാകും.

രാജ്യതലസ്ഥാനത്തോട് കിടപിടിക്കില്ലെങ്കിലും സംസ്ഥാന തലസ്ഥാനങ്ങളിലും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ കൊണ്ടാറുണ്ട്. സംസ്ഥാന ഗവര്‍ണ്ണര്‍മാരാണ് പതാക ഉയര്‍ത്തുന്നത്. ഗവര്‍ണ്ണര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ സംസ്ഥാന മുഖ്യമന്ത്രിയാകും പതാക ഉയര്‍ത്തുക.

ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26ന് ഗവര്‍ണ്ണര്‍ ജനറലിന്‍റെ പദവി ഇല്ലാതാകുകയും ഡോ. രാജേന്ദ്ര പ്രസാദ് രാജ്യത്തിന്‍റെ ആദ്യ പ്രസിഡന്‍റാകുകയും ചെയ്തു. ഇതോടെ കോമണ്‍‌വെല്‍ത്തില്‍ നിന്ന് ഇന്ത്യ പുറത്താകുമെന്ന അവസ്ഥ സംജാതമായി. എന്നാല്‍, ഇന്ത്യ കോമണ്‍‌വെല്‍ത്തില്‍ തുടരണമെന്ന അഭിപ്രായക്കാരനായിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. ബ്രിട്ടീഷ് രാജ്ഞി കോമണ്‍‌വെല്‍ത്തിന്‍റെ അധിപയായി തുടരട്ടെയെന്നും എന്നാല്‍, രാജ്യത്തിന്‍റെ അധിപയാകേണ്ട എന്നും നെഹ്‌റു തീരുമാനമെടുത്തു. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളും പിന്നീട് ഇതേ പാത സ്വീകരിക്കാനിടയായി.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനുവരി 26ന്‍റെ പ്രാധാന്യം വളരെ അധികമാണ്. ഒരിക്കല്‍ കൂടി ഇന്ത്യക്കാരുടെ മനസില്‍ പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയും ആരവങ്ങള്‍ കടന്ന് വന്ന ദിനം. സ്വന്തം ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ ആയിരുന്നു ഇന്ത്യയുടെ അപ്പോഴത്തെ അവസ്ഥ. എവിടെ ധര്‍മ്മമുണ്ടോ അവിടം ജയിക്കുമെന്ന ഭഗവദ് ഗീതയിലെ വചനം സത്യമാകുകയായിരുന്നു.

ഒരു രാഷ്ട്രമെന്ന നിലയില്‍ ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. ഭീകര പ്രവര്‍ത്തനങ്ങളാണ് മിക്ക ലോകരാജ്യങ്ങളെയും പോലെ ഇന്ത്യയ്ക്കും പ്രധാന ഭീഷണി ആയിരിക്കുന്നത്. ഇത് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനതയുടെ സ്വാതന്ത്ര്യത്തിന് അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നു. അയല്‍രാജ്യം തന്നെ ഭീകരകേന്ദ്രമായി മാറിയതിന്റെ ദോഷവശങ്ങള്‍ 26/11 മുംബൈ ആക്രമണങ്ങളിലൂടെ നമുക്ക് മുന്നില്‍ വെളിവായതാണ്. ഇപ്പോഴും അതിര്‍ത്തിയില്‍ ശത്രുക്കള്‍ പ്രകോപനം തുടരുന്നു.

അയല്‍‌രാ‍ജ്യത്ത് നിന്നുള്ള ഭീകരര്‍ ഇന്ത്യയുടെ മാറില്‍ ചോരക്കളങ്ങള്‍ തീര്‍ത്തപ്പോഴും ഇന്ത്യ പാലിച്ച സംയമനം ഭീരുത്വമെന്ന് ആരും വിധിയെഴുതിയില്ല. മേഖലയില്‍ സമാധാനം സൃഷ്ടിക്കാനും നയപരമായ സമീപനത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനും ഭരണപ്രതിപക്ഷങ്ങള്‍ ഏകാഭിപ്രായം പുലര്‍ത്തി. ഇത്തരം സമീപനമാണ് ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ക്ക് ഇടയില്‍ എന്നും മതിപ്പ് നല്‍കുന്നതും.

ഭീകരതയെ ഉന്‍‌മൂലനാശം ചെയ്യാന്‍ നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുക്കേണ്ടിയിരിക്കുന്നു. ജാതി, മത സാംസ്കാരിക ഭേദങ്ങളും ഭാഷാ ഭൂപ്രകൃതി വ്യത്യാസങ്ങള്‍ക്കും അതീതമായി ഒരൊറ്റ ഇന്ത്യയ്ക്ക് വേണ്ടി നമുക്ക് പോരാടാം. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന മന്ത്രം ലോകത്തിനു മുന്നില്‍ മാതൃകയായി കാഴ്ച വയ്ക്കാം.

കോട്ടങ്ങളെ മറന്ന് നേട്ടങ്ങള്‍ മാത്രം ലക്‍ഷ്യമാക്കി, ശിഥിലീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്ക് മേല്‍ വ്യക്തമായ അധീശത്വം നേടാന്‍ നമുക്ക് കൈകോര്‍ത്തുപിടിക്കാം. സമൂഹ മന:സാക്ഷിയെ അടുത്തറിഞ്ഞ് ഭീകരരെയും വിധ്വംസക ശക്തികളെയും നമ്മുടെ മണ്ണില്‍ നിന്ന് തൂത്തെറിയാന്‍ നമുക്കൊന്നിച്ച് പ്രവര്‍ത്തിക്കാം.

വായനക്കാര്‍ക്ക് മലയാളം വെബ്‌ദുനിയയുടെ റിപ്പബ്ലിക് ദിനാശംസകള്‍‍! ജയ് ഹിന്ദ് !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :