സ്നേഹരക്ഷാബന്ധനം

WEBDUNIA| Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2010 (14:36 IST)
PRO
സ്നേഹസാഹോദര്യത്തിന്‍റെ നൂലിഴകള്‍ നെയ്തു ചേര്‍ക്കാനായി ഒരു രക്ഷാബന്ധന ദിനം കൂടി. ആത്മബന്ധങ്ങളുടെ ഏറ്റുവാങ്ങലുകള്‍ക്ക് സാക്‍ഷ്യം വഹിക്കുകയാണ് ഈ ദിനം. രക്ഷാബന്ധനത്തിലൂടെ സഹോദരന് ആയുസ്സും ആരോഗ്യവും സമ്പത്തും ആശംസിക്കുമ്പോള്‍ സഹോദര മനസ്സില്‍ സഹോദരിയെ ഏതവസരത്തില്‍ നിന്നും സംരക്ഷിക്കണമെന്ന പ്രതിജ്ഞയുളവാകുന്നു. വര്‍ണനൂലുകള്‍ ഇഴപാകിയ രാഖികള്‍ക്ക് രക്ഷാബന്ധനങ്ങളുടെ അനേകം കഥകള്‍ പറയാനുണ്ട്.

ശ്രാവണ പൌര്‍ണ്ണമി നാളിലാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. തെക്കേഇന്ത്യയില്‍ രക്ഷാബന്ധന് വലിയ പ്രചാരമില്ല. എന്നാല്‍ രക്ഷാബന്ധനം എന്ന സങ്കല്‍‌പ്പത്തിന് ഭാരതമെങ്ങും ഏറെ മൂല്യം കല്‍പ്പിക്കപ്പെടുന്നു.

പരിപാവനമായ സഹോദര - സഹോദരീ ബന്ധത്തിന്‍റെ സങ്കല്പമാണ് രാഖിക്കു പിന്നിലുള്ളത്. സ്ത്രീയെ ഉപഭോഗവസ്തുവും ലൈംഗികകൃത്യത്തിനുള്ള ശരീരവും മാതമായി കാണുന്ന സമകാലിക സമൂഹത്തില്‍ പവിത്രമായ രക്ഷാബന്ധന സന്ദേശം പ്രചരിക്കേണ്ടതുണ്ട്.

ഒരാളെ തന്‍റെ സഹോദരനായി കാണുന്നുവെന്ന് അറിയിക്കുകയും, തന്നെ സംരക്ഷിക്കണമെന്നുള്ള മൌനവും തീക്ഷ്ണവുമായ അഭ്യര്‍ഥന നടത്തുകയുമാണ് വര്‍ണ്ണനൂലുകള്‍ കൊണ്ടു തീത്ത ഒരു ചരട് ഒരു സ്ത്രീ അന്യപുരുഷന്‍റെ കൈത്തണ്ടയില്‍ കെട്ടുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. തനിക്കു രാഖി കെട്ടിയ സ്ത്രീയെ സഹോദരിയെന്നനിലയില്‍ സംരക്ഷിക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാവുകയും ചെയ്യുന്നു.

ഭാരത ചരിത്രത്തില്‍ രാഖിയുടെ എത്രയോ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. രജപുത്രാചാരങ്ങളിലെ നിറമുള്ള ഏടുകളാണ് രക്ഷാബന്ധനത്തിന്‍റേത്. ധീരരായ രജപുത്ര സൈനികര്‍ യുദ്ധത്തിന് പുറപ്പെടും മുന്‍പ് രജപുത്ര വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂര തിലകം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു. ഇത് അവര്‍ക്ക് ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായകമാകുമെന്ന് വിശ്വസിച്ചിരുന്നു.

ബഹദൂര്‍ഷാ മേവാറിനെ ആക്രമിച്ചപ്പോള്‍ മഹാറാണി കര്‍മവതി മുഗള്‍രാജാവ് ഹുമയൂണിന് ഒരു രാഖി ദൂതന്‍വശം എത്തിച്ചുകൊടുത്തു. രജപുത്രരും മുഗളരും കടുത്ത ശത്രുതയിലായിരുന്നിട്ടു കൂടി ഹുമയൂണ്‍ റാണിയെ സംരക്ഷിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം മേവാറിലെത്തി ബഹദൂര്‍ഷായുടെ സൈന്യത്തെ തുരത്തി.

മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ജീവന്‍ പോലും രക്ഷാബന്ധനത്തിന്‍റെ മഹത്വത്തിന്‍റെ സാക്‍ഷ്യമാണ്. ക്ഷത്രിയ രാജാവ് പുരുഷാത്തമന്‍ (പോറസ്) യുദ്ധത്തില്‍ അലക്സാണ്ടറുടെ നേരെയുയര്‍ത്തിയ കൈ പിന്‍വലിക്കാന്‍ കാരണം അലക്സാണ്ടറുടെ പത്നി ഭര്‍ത്താവിന്‍റെ ജീവന്‍ ദാനമായി ചോദിച്ച് പോറസിന്‍റെ കൈയ്യില്‍ ബന്ധിച്ച രക്ഷയില്‍ ഒരു നിമിഷം കണ്ണുകളുടക്കിയതാണ്. ആ രക്ഷയില്ലായിരുന്നുവെങ്കില്‍ വിജയഗാഥയുടെ അന്ത്യം മറ്റൊന്നാകുമായിരുന്നു.

രക്ഷാബന്ധനം പല ഭാവത്തിലും രൂപത്തിലും ഭാരതമൊട്ടാകെ കൊണ്ടാടുന്നു. രക്ഷാബന്ധന ദിനത്തില്‍ അതിരാവിലെ തന്നെ കുളി കഴിഞ്ഞെത്തുന്ന സ്ത്രീകള്‍ ഈശ്വരപൂജ നടത്തുന്നു. പൂജയ്ക്കു ശേഷം മന്ത്രജപത്തോടെ സഹോദരനെ ആരതിയുഴിഞ്ഞ് വലതു കൈയ്യില്‍ രാഖി ബന്ധിച്ചുകൊടുക്കുന്നു.

മുംബൈയില്‍ രക്ഷാബന്ധനം നാരിയല്‍ പൂര്‍ണിമ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ദിനത്തിലെ പ്രധാന ആരാധനാ മൂര്‍ത്തിയായ വരുണ ദേവനെ പ്രസാദിപ്പിക്കാന്‍ ഭക്തജനങ്ങള്‍ തേങ്ങ കടലില്‍ എറിയുക പതിവാണ്.

ആവണി അവിട്ടം എന്ന പേരിലാണ് തെക്കെ ഇന്ത്യയില്‍ രക്ഷാബന്ധനം അറിയപ്പെടുന്നത്. ഇത് ഉപക്രമത്തിന്‍റെ ദിവസമാണ്. ഈ ദിനത്തില്‍ ബ്രാഹ്മണര്‍ ആദി മുനിമാര്‍ക്ക് തര്‍പ്പണജലം അര്‍പ്പിക്കുന്നു.

എല്ലാ മതവിഭാഗങ്ങളുടെയുമിടയില്‍ സ്നേഹ സാഹോദര്യങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ വേണ്ടി രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനില്‍ രക്ഷാബന്ധനം ആചരിക്കുമായിരുന്നു. രക്ഷാബന്ധന ദിനത്തില്‍ ഭാരത സ്ത്രീകള്‍ ജവാന്മാര്‍ തുടങ്ങി ജയില്‍പ്പുള്ളികളുടെ വരെ കൈകളില്‍ രാഖി ബന്ധിച്ചുകൊണ്ട് സ്നേഹ സാഹോദര്യങ്ങളുടെ പാഠങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :