വിടവാങ്ങിയത് നീതിയുടെ മഹാഗോപുരം

രവിശങ്കരന്‍| Last Updated: വ്യാഴം, 4 ഡിസം‌ബര്‍ 2014 (16:36 IST)
വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍ എന്ന വി ആര്‍ കൃഷ്ണയ്യര്‍ ഏവര്‍ക്കും പ്രിയപ്പെട്ട 'സ്വാമി' ആയിരുന്നു. കൊച്ചിയിലെ ജനത അദ്ദേഹത്തെ കണ്ടിരുന്നത് തങ്ങളുടെ കാരണവരായാണ്. സ്നേഹത്തിന്‍റെയും മാനവികതയുടെയും മഹാപുരുഷന്‍റെ വിടവാങ്ങലിനാണ് ഇപ്പോള്‍ ലോകം സാക്‍ഷ്യം വഹിക്കുന്നത്.

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു എന്ന വാര്‍ത്ത വിശ്വസിക്കാനാവാതെ നടുങ്ങിനില്‍ക്കുകയാണ് മലയാളികള്‍. കാരണം, ഇക്കഴിഞ്ഞ നവം‌ബര്‍ 13 മുതല്‍ 16 വരെ അദ്ദേഹത്തിന്‍റെ നൂറാം ജന്‍‌മദിനാഘോഷത്തില്‍ കേരളം പങ്കുചേര്‍ന്നതാണ്. ആഘോഷങ്ങള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം അദ്ദേഹം ഈ ലോകത്തുനിന്ന് വിടവാങ്ങിയിരിക്കുന്നു. പൂര്‍ണനായ മനുഷ്യന്‍ എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കുന്നു എങ്കില്‍ അതിന് ഏറ്റവും അര്‍ഹനായിരുന്നു സ്വാമി.

സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ആശ്രയസ്ഥാനമായിരുന്നു എന്നും വി ആര്‍ കൃഷ്ണയ്യര്‍. ജനാധിപത്യത്തിന്‍റെ നാല് പ്രധാന മേഖലകളിലും കൃഷ്ണയ്യര്‍ വിളങ്ങിനിന്നു. ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിരന്തരമായി ഇടപെടുന്ന ജനപ്രതിനിധിയായിരുന്നു അദ്ദേഹം. കഴിവുറ്റ ഭരണാധികാരി എന്ന് മന്ത്രിസ്ഥാനത്തിരുന്നപ്പോള്‍ പേരെടുത്തു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നീതിയുടെ പ്രതിബിംബമായി തിളങ്ങി. മാധ്യമരംഗങ്ങത്തും മരണം വരെ നിറഞ്ഞുനിന്നു. നൂറുകണക്കിന് പുസ്തകങ്ങളാണ് വി ആര്‍ കൃഷ്ണയ്യര്‍ രചിച്ചത്.

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയില്‍ ആഭ്യന്തരവും നിയമവും ഉള്‍പ്പടെ ആറ് സുപ്രധാന വകുപ്പുകളാണ് കൃഷ്ണയ്യര്‍ കൈകാര്യം ചെയ്തത്. എല്ലാവര്‍ക്കും വഴികാട്ടിയായ മനുഷ്യനായിരുന്നു അദ്ദേഹം. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും ജനപക്ഷത്തുനിന്ന് പ്രതികരിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു സ്വാമി.

ജയില്‍ പരിഷ്കരണ നിയമങ്ങള്‍ പൊളിച്ചെഴുതിയത് വി ആര്‍ കൃഷ്ണയ്യര്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ്. സാധാരണക്കാര്‍ക്ക് നീതി വൈകരുത് എന്ന് എക്കാലത്തും നിര്‍ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥയ്ക്ക് കാരണമായെന്ന് പറയപ്പെടുന്ന വിധിന്യായമുള്‍പ്പടെ രാജ്യം എന്നും ഓര്‍ക്കുന്ന ഒട്ടേറെ വിധിപ്രഖ്യാപനങ്ങള്‍ കൃഷ്ണയ്യര്‍ നടത്തിയിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട് - ടി വി ന്യൂ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :