കെ മുരളീധരനുവേണ്ടി ഉമ്മന്‍‌ചാണ്ടി, ചെന്നിത്തലയെ തളയ്ക്കാന്‍ പതിനെട്ടടവും; പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ വടം‌വലി!

പ്രതിപക്ഷനേതാവാകാന്‍ കെ മുരളീധരന്‍ !

K Muralidharan, Oommenchandy, Mani, Kunhalikkutty, Congress, VS, Pinarayi, കെ മുരളീധരന്‍, ഉമ്മന്‍‌ചാണ്ടി, മാണി, കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ്, വി എസ്, പിണറായി
തിരുവനന്തപുരം| ജോണ്‍ കെ ഏലിയാസ്| Last Modified വെള്ളി, 20 മെയ് 2016 (15:47 IST)
ഒരു ചെറിയ അസ്വാരസ്യത്തിനുപോലും ഇടകൊടുക്കാതെ സി പി എം മുഖ്യമന്ത്രിയെ തീരുമാനിച്ചു. ഏവരും കരുതിയതുപോലെതന്നെ, പിണറായി വിജയന്‍. എതിര്‍പ്പറിയിക്കാതെ വി എസും തീരുമാനത്തെ അംഗീകരിച്ചു. എന്നാല്‍ പൊട്ടിത്തെറി നടക്കുന്നത് അമ്പേ പരാജയപ്പെട്ട യു ഡി എഫ് ക്യാമ്പിലാണ്. പ്രത്യേകിച്ചും കോണ്‍ഗ്രസില്‍. അവിടെ പ്രതിപക്ഷനേതാവ് ആരാവണം എന്നതിനെ ചൊല്ലി തര്‍ക്കം മുറുകുകയാണ്.

2004 മുതല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ എതിരാളികളില്ലാത്ത നേതാവായി മാറിയ ഉമ്മന്‍‌ചാണ്ടിയെ പിടിച്ചുകെട്ടാനുള്ള അവസരമായാണ് ഐ ഗ്രൂപ്പ് ഈ തെരഞ്ഞെടുപ്പ് പരാജയത്തെ ഉപയോഗിക്കുന്നത്. തോല്‍‌വിയുടെ പ്രധാന ഉത്തരവാദി ഉമ്മന്‍‌ചാണ്ടിയാണെന്ന് ഐ ഗ്രൂപ്പ് പറയാതെ പറയുന്നു. ഇപ്പോല്‍ ജയിച്ചുവന്നിരിക്കുന്ന കോണ്‍ഗ്രസ് അംഗങ്ങളില്‍ കൂടുതലും ഐ ഗ്രൂപ്പുകാരാണെന്നത് ഐ ഗ്രൂപ്പിന്‍റെ ശക്തി കൂട്ടുന്നു.

രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കുക എന്നതാണ് ഐ ഗ്രൂപ്പിന്‍റെ തന്ത്രം. താന്‍ പ്രതിപക്ഷനേതാവാകാനില്ലെന്ന് ഉമ്മന്‍‌ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചുകഴിഞ്ഞു. സ്വാഭാവികമായും പ്രതിപക്ഷനേതൃസ്ഥാനം ചെന്നിത്തലയിലേക്ക് തന്നെ വരേണ്ടതാണ്. എന്നാല്‍ അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ ഉമ്മന്‍‌ചാണ്ടിയും കൂട്ടരും തയ്യാറല്ല. ചെന്നിത്തലയെ വെട്ടാന്‍ തന്നെ ഉമ്മന്‍‌ചാണ്ടി ക്യാമ്പ് ഉറച്ച തീരുമാനമെടുത്തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ ഗ്രൂപ്പിനുള്ളില്‍ തന്നെ വിള്ളലുണ്ടാക്കുക എന്നതാണ് ഉമ്മന്‍‌ചാണ്ടിയുടെ തന്ത്രം. ഇതിനായി ഐ ഗ്രൂപ്പുകാരനായ കെ മുരളീധരനെ പ്രതിപക്ഷനേതാവാക്കാനാണ് ഉമ്മന്‍‌ചാണ്ടിയുടെ ശ്രമം. മുരളീധരനെ അനുകൂലിക്കുന്നവര്‍ ജയിച്ചുവന്ന ഐ ഗ്രൂപ്പുകാരില്‍ ഉണ്ട് എന്നതാണ് ഉമ്മന്‍‌ചാണ്ടിയെ സന്തോഷിപ്പിക്കുന്നത്. മുന്‍ കെ പി സി സി പ്രസിഡന്‍റും കോണ്‍‌ഗ്രസ് ആചാര്യന്‍ കെ കരുണാകരന്‍റെ മകനുമായ കെ മുരളീധരനാണ് പ്രതിപക്ഷനേതാവാകാന്‍ എന്തുകൊണ്ടും യോഗ്യനെന്നാണ് എ ഗ്രൂപ്പുകാര്‍ പറയുന്നത്. മാത്രമല്ല, വട്ടിയൂര്‍ക്കാവില്‍ ബി ജെ പിയുടെ വരവിനെ ശക്തമായി പ്രതിരോധിക്കാന്‍ കഴിഞ്ഞത് കെ മുരളീധരന്‍ ആയതുകൊണ്ടുമാത്രമാണെന്ന അഭിപ്രായവും എ ഗ്രൂപ്പിനുണ്ട്.

എ ഗ്രൂപ്പും ഉമ്മന്‍‌ചാണ്ടിയും ഈ നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നാണ് സൂചന. ഇപ്പോഴത്തെ നേതൃത്വം, അതായത് ഉമ്മന്‍‌ചാണ്ടി - രമേശ് ചെന്നിത്തല - സുധീരന്‍ ത്രയത്തില്‍ ഹൈക്കമാന്‍ഡ് തൃപ്തരല്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ ഉന്നതിയിലേക്ക് നയിക്കുന്ന പുതിയ ഒരു നേതൃത്വം വരണമെന്ന് ഹൈക്കമാന്‍ഡും ആഗ്രഹിക്കുന്നു. ചെന്നിത്തലയുടെ തലയ്ക്ക് മുകളിലൂടെ കെ മുരളീധരന്‍ പ്രതിപക്ഷനേതാവായി വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഉമ്മന്‍‌ചാണ്ടി സര്‍വ്വപ്രതാപിയായി നില്‍ക്കുന്ന സമയത്ത് വി എം സുധീരനെ കെ പി സി സി അധ്യക്ഷനായി കെട്ടിയിറക്കിയ അതേ നിലപാട് ഹൈക്കമാന്‍ഡ് ആവര്‍ത്തിച്ചാല്‍ രമേശ് ചെന്നിത്തല നോക്കിനില്‍ക്കെ നിയമസഭയില്‍ പ്രതിപക്ഷത്തെ കെ മുരളീധരന്‍ നയിക്കുന്നത് കാണേണ്ടിവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :