ഇന്ത്യന്‍ റുപ്പിയും ഉസ്താദ് ഹോട്ടലും - ആളിക്കത്തിയ അവസാനകാലം

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
വിലക്കിന്‍റെ വിലങ്ങുകള്‍ തകര്‍ത്തെറിഞ്ഞ് തിലകന്‍ അഭിനയിച്ച സിനിമയായിരുന്നു ‘ഇന്ത്യന്‍ റുപ്പി’. തിലകനെ അഭിനയിപ്പിക്കാന്‍ രഞ്ജിത് ധൈര്യം കാണിച്ചപ്പോള്‍ മലയാളത്തിന് ഉജ്ജ്വലമായ ഒരു കഥാപാത്രത്തെക്കൂടിയാണ് ലഭിച്ചത് - മക്കളും ആവശ്യത്തിലേറെ സമ്പത്തുമുണ്ടെങ്കിലും അനാഥനെപ്പോലെയും ദരിദ്രനായും ജീവിക്കേണ്ടിവരുന്ന അച്യുതമേനോന്‍.

ഈ കഥാപാത്രത്തോട് ഒരു പ്രത്യേക സാ‍ഹചര്യത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജയപ്രകാശ് ചോദിക്കുന്നു - “എവിടെയായിരുന്നു ഇത്രയും കാലം?”. വിലക്കില്‍ കുരുങ്ങി ഏറെക്കാലം മലയാള സിനിമയില്‍ സജീവമാകാതെയിരുന്ന തിലകന്‍റെ തിരിച്ചുവരവിനോട് ഓരോ മലയാളിയുടെയും പ്രതികരണം തന്നെയായിരുന്നു ആ ചോദ്യം. ഇന്ത്യന്‍ റുപ്പിയിയില്‍ തിലകന്‍ പ്രത്യക്ഷപ്പെടുന്ന സീനുകള്‍ തിയേറ്ററുകളില്‍ എഴുന്നേറ്റുനിന്ന കൈയടിച്ചാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

ഇന്ത്യന്‍ റുപ്പിയുടെ വിജയാഘോഷം തുടരവേ തന്നെ രഞ്ജിത് ശിഷ്യനായ അന്‍‌വര്‍ റഷീദ് തന്‍റെ പുതിയ ചിത്രത്തില്‍ തിലകന് ഗംഭീരമായ ഒരു കഥാപാത്രത്തെ നല്‍കി. ഉസ്താദ് ഹോട്ടലിലെ കരീമിക്ക ജനിച്ചത് അങ്ങനെയാണ്. തിലകന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു കരീമിക്ക.

പ്രശസ്ത നിരൂപക യാത്രി ജെസെന്‍ ഉസ്താദ് ഹോട്ടലിലെ തിലകന്‍റെ പ്രകടനത്തെ വിലയിരുത്തിയത് ഇങ്ങനെയാണ്: “അസാധാരണമായ പ്രകടനം. തന്‍റെ എല്ലാ ശാരീരിക വിഷമതകളും ഉള്‍ക്കൊണ്ട് കരീംക്ക എന്ന കഥാപാത്രത്തെ കരുത്തുറ്റതാക്കി തിലകന്‍. കൊച്ചുമകനോടുള്ള തന്‍റെ സ്നേഹവും ‘ഉസ്താദ് ഹോട്ടലി’ന് അവന്‍ തുണയാകുമെന്ന പ്രതീക്ഷയുമെല്ലാം വച്ചുപുലര്‍ത്തുന്ന കോഴിക്കോട്ടെ പച്ചമനുഷ്യനായി തിലകന്‍ ജീവിക്കുകയായിരുന്നു. അയാള്‍ക്ക് നാളേക്ക് സൂക്ഷിച്ചുവയ്ക്കാന്‍ ഒന്നുമില്ല. ഹോട്ടലിലെ തന്‍റെ ജോലിക്കാരുടെ വിഷമതകള്‍ അയാളുടേതുമാണ്. ജീവിതത്തിന് ഒരു മൂല്യമുണ്ടെന്ന് വിശ്വസിക്കുന്ന കരീംക്ക തിലകന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ ഒരു കഥാപാത്രമാണ്. ശുചിത്വമില്ലായ്മ ആരോപിച്ച് അധികൃതര്‍ ഉസ്താദ് ഹോട്ടല്‍ പൂ‍ട്ടിച്ചപ്പോള്‍ എല്ലാം തകര്‍ന്നവനെപ്പോലെ കരീംക്ക ഒരിരിപ്പ് ഇരിക്കുന്നുണ്ട്. ഇങ്ങനെയൊരു അവസ്ഥയെ ഇത്രയും ഭാവോജ്ജ്വലമായി അവതരിപ്പിക്കാന്‍ തിലകനല്ലാതെ മറ്റാരുണ്ട്?“

തന്‍റെ ജീവിതത്തിന്‍റെയും അഭിനയ ജീവിതത്തിന്‍റെയും അവസാനകാലത്ത് അദ്ദേഹത്തിലെ പ്രതിഭ ആളിക്കത്തിയ സിനിമകളായിരുന്നു ഇന്ത്യന്‍ റുപ്പിയും ഉസ്താദ് ഹോട്ടലും. ആ സിനിമകള്‍ എന്നും ചോദിച്ചുകൊണ്ടേയിരിക്കും - അച്യുതമേനോനെയും കരീമിക്കയെയും ഇത്രയും ഉജ്ജ്വലമായി അവതരിപ്പിക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ തിലകനല്ലാതെ മറ്റാരുണ്ട്?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :