സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്നത് അരലക്ഷം കേസുകള്‍

അന്തിമ തീര്‍പ്പിനായിട്ടാണ് ലക്ഷങ്ങള്‍ മുടക്കി പലരും സുപ്രീംകോടതിയിലേക്ക് കേസുമായി എത്തുന്നത്.

Last Modified ചൊവ്വ, 18 ജൂണ്‍ 2019 (15:48 IST)
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ആണിക്കല്ലാണ് സുപ്രീംകോടതി. അന്തിമ തീര്‍പ്പിനായിട്ടാണ് ലക്ഷങ്ങള്‍ മുടക്കി പലരും സുപ്രീംകോടതിയിലേക്ക് കേസുമായി എത്തുന്നത്. എന്നാല്‍ ഇവിടെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കേട്ടാലോ ഞെട്ടരുത്. 2019 ജൂണ്‍ ഒന്ന് വരെയുളള കണക്കുകള്‍ പ്രകാരം 58,669 കേസുകളാണ് പരിഹരിക്കപ്പെടാത്തത്. ലോകത്ത് ഒരുപക്ഷേ ഏറ്റവുമധികം കേസുകള്‍ കെട്ടിക്കിടക്കുന്നത് നമ്മുടെ സുപ്രീംകോടതിയിലാകാം.

ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായ 1950ല്‍ സുപ്രീംകോടതിയില്‍ എട്ട് ജഡ്ജിമാരാണുണ്ടായിരുന്നത്. 1,215 കേസുകളാണ് ആ കാലത്ത് ഫയല്‍ ചെയ്തിരുന്നത്. ഇതില്‍ 525 എണ്ണം പരിഹരിച്ചപ്പോള്‍ മിച്ചമായത് 690 കേസുകളാണ്. 1970കളിലാണ് സുപ്രീംകോടതിയില്‍ കേസുകള്‍ വ്യാപകമായി കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകുന്നത്. അടിയന്തരാവസ്ഥയ്ക്ക് മുന്‍പ് ശരാശരി 6,538 കേസുകളാണ് തീര്‍പ്പാക്കിയിരുന്നത്. കെട്ടിക്കിടക്കുന്നതാകട്ടെ പതിനായിരത്തിലേറെയും.1991 ആയപ്പോഴേക്കും കെട്ടിക്കിടക്കുന്ന കേസുകള്‍ ഒരുലക്ഷം കടന്നിരുന്നു.

ഒരേ സ്വഭാവമുളള കേസുകളെ സുപ്രീംകോടതി തരംതിരിച്ച് ഒന്നാക്കി പരിഗണിക്കാന്‍ തുടങ്ങിയത് 1993ലാണ്. ഇതിന് ഫലമുണ്ടാകുകയും ചെയ്തു. ഒരുലക്ഷത്തിന് മുകളില്‍ കേസുകള്‍ കെട്ടിക്കിടന്ന അവസ്ഥയില്‍ നിന്ന് 2000-01 കാലത്ത് 22,145ലേക്ക് കുറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :