നിരാശയില്‍ റബ്ബര്‍ കര്‍ഷകര്‍; കേന്ദ്ര ബജറ്റില്‍ റബ്ബറിന് ഒന്നുമില്ല

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (16:07 IST)
കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ നിരാശയിലാണ്. ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പ് കേരളത്തില്‍ നിന്നുള്ള എം പിമാരും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളും കേന്ദ്രസര്‍ക്കാരിനെ പലകുറി കണ്ടു ബോധിപ്പിച്ചിട്ടും നിരാഹാരസമരം നടത്തിയിട്ടും ഫലമൊന്നും കണ്ടില്ല. അതേസമയം, കാര്‍ഷികമേഖലയ്ക്ക് കാര്യമായി തന്നെ തുക നീക്കിവെച്ചിട്ടുണ്ട്.

റബ്ബര്‍ സംഭരണത്തിന് പ്രത്യേക പാക്കേജ് ആയിരുന്നു പ്രതീക്ഷിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍
റബ്ബര്‍ കിലോയ്ക്ക് 150 രൂപ കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ ആവിഷ്‌കരിച്ച വില സ്ഥിരത ഫണ്ടിലേക്ക് ഈ വര്‍ഷം 500 കോടി രൂപ നീക്കി വെച്ചിരുന്നു. കഴിഞ്ഞവര്‍ഷത്തെ സംസ്ഥാനബജറ്റിലും കാര്യമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ജനങ്ങളിലേക്ക് എത്തിയിരുന്നില്ല.

അതുകൊണ്ടു തന്നെ, റബ്ബര്‍ കര്‍ഷകര്‍ പ്രത്യേകിച്ച് കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ വളരെ ആകാംക്ഷയോടെ ആയിരുന്നു ബജറ്റിനെ ഉറ്റുനോക്കിയത്. റബ്ബറിന് വിലയിടിഞ്ഞ് ജീവിതം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ റബ്ബര്‍ മേഖലയെ കൂടുതല്‍ മുകളിലേക്ക് കൈപിടിച്ചുയര്‍ത്തുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു സാധാരണ റബ്ബര്‍ കര്‍ഷകര്‍. റബ്ബര്‍ വിലയിടിവ് തടയാന്‍ ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിലൊന്നും ഒരു തീരുമാനം ഇന്നത്തെ ബജറ്റില്‍ ഉണ്ടായില്ല.

ബജറ്റിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇറക്കുമതി തീരുവ 25ല്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തിയാലേ ആഭ്യന്തരവിപണിയില്‍ റബ്ബര്‍വില പിടിച്ചു നിര്‍ത്താനാകൂ എന്ന് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത പ്ലാനിംഗ് സെക്രട്ടറി അലോക് ഷെയ്ല്‍ ബോധിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ബജറ്റില്‍ കാര്യമായ പരിഗണന റബ്ബറിന് ലഭിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :