സമാധാനത്തിനുള്ള നൊബേല്‍ ഇന്ത്യയും പാകിസ്ഥാനും പങ്കിട്ടു!

Last Updated: ചൊവ്വ, 18 ഫെബ്രുവരി 2020 (13:47 IST)
സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ഇന്ത്യയും പാകിസ്ഥാനും പങ്കിട്ടു. ബാലാവകാശങ്ങള്‍ക്കു വേണ്ടിയും ഒരര്‍ഥത്തില്‍ ഭീകരതയ്ക്കുമെതിരേയാണ് ഇന്ത്യക്കാരനായ കൈലേഷ് സത്യാര്‍ഥിയും പാകിസ്ഥാന്‍‌കാരിയായ മലാല യൂസഫ്‌സായിയും നൊബേല്‍ പങ്കിട്ടത്. ഇന്ത്യന്‍ അതിര്‍ത്തിയിലെ യുദ്ധസമാനമാ‍യ സാഹചര്യത്തിലാണ് സമാധാനത്തിനുള്ള ഈ നൊബേല്‍ പുരസ്കാരമെന്നതും ശ്രദ്ധേയമാണ്. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അടക്കമുള്ള പ്രമുഖരെയാണ് മലാലയും കൈലാഷ് സത്യാര്‍ഥിയും പിന്തള്ളിയത്.
 
കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും തീവ്രവാദത്തിനെതിരെയും പ്രവര്‍ത്തിക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഇന്ത്യയില്‍ നിന്നുള്ള ഒരു ഹിന്ദുവിനും പാകിസ്ഥാനില്‍ നിന്നുള്ള ഒരു മുസ്ലീംപെണ്‍കുട്ടിക്കും സമാധാന നൊബേല്‍ പങ്കിട്ട് നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നാണ് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ കമ്മറ്റി അറിയിച്ചത്. 
 
ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകനാണ് കൈലേഷ് സത്യാര്‍ഥി. 80,000 ത്തിലധികം കുട്ടികളെ ഇതിനോടകം വിവിധതരം പീഡനങ്ങളില്‍ നിന്ന് മോചിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. 'ഗ്ലോബല്‍ മാര്‍ച്ച് എഗന്‍സ്റ്റ് ചൈല്‍ഡ് ലേബര്‍' എന്ന അന്താരാഷ്ട്ര സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കൈലാസ് സത്യാര്‍ഥി ലോകമെമ്പാടും കുട്ടികള്‍ക്കായി നിരവധി നിയമങ്ങളും ഉടമ്പടികളും നിലവില്‍ വരാന്‍ കാരണമായ വ്യക്തിത്വമാണ്. 
 
1954 ല്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ച സത്യാര്‍ഥി 26 ാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 
 
മലാലയാകട്ടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി സ്വന്തം ജീവന് നേരെയുള്ള ആക്രമണം പോലും വകവെയ്ക്കാതെ പ്രവര്‍ത്തിച്ച പെണ്‍കുട്ടിയാണ്. നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് മലാല. 17 വയസ് മാത്രമാണ് മലാലയുടെ പ്രായം. സ്വാത്ത് താഴ്വരയില്‍ താലിബാന്‍ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009-ല്‍ പതിനൊന്നു വയസുള്ളപ്പോള്‍ ബിബിസിക്കു വേണ്ടി എഴുതാന്‍ തുടങ്ങിയ ബ്ലോഗാണ് മലാലയെ ആദ്യം ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇതിന്റെ പേരില്‍ 2012 ഒക്ടോബര്‍ 9-നു മലാലയ്ക്ക് നേരേ ഭീകരാക്രമണം ഉണ്ടായി.
 
പിന്നീട് പല പുരസ്കാരങ്ങള്‍ക്കും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മലാല പാകിസ്ഥാന്റെ ആദ്യത്തെ ദേശീയസമാധാന പുരസ്കാരം നേടി. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബര്‍ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :