സജിത്ത്|
Last Updated:
ചൊവ്വ, 26 ജൂലൈ 2016 (17:08 IST)
ഒരു കൂട്ടം ഗവേഷകരാണ് വളരെ ലളിതവും വിലകുറഞ്ഞതുമായ പരമ്പരാഗത രീതി ഉപയോഗിച്ച് കടല്‍വെള്ളത്തെ കുടിവെള്ളമായി ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്. കുടിവെള്ളത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന ഗ്രാമപ്രദേശങ്ങളായ ഈജിപ്ത്, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ വലിയ സ്വാധീനം ചെലുത്താല്‍ ഈ പദ്ധതിക്ക് കഴിഞ്ഞു.
പ്രധാനമായും പ്രാദേശികമായി ലഭ്യമായിട്ടുള്ള വിലകുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത്തരമൊരു പദ്ധതി അവര്‍ ആവിഷ്കരിച്ചത്. കടല്‍ വെള്ളം ബാഷ്പീകരിക്കുന്നതിനായി വൈദ്യുതി ആവശ്യമില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയമെച്ചം. അതുകൊണ്ട് തന്നെ ഈ പുതിയ രീതി വൈദ്യുതി ഇല്ലാത്ത മേഖലകളിലും മറ്റും ചെയ്യാനാകുമെന്നാണ് ഇതിന്റെ മറ്റൊരു പ്രധാന ഗുണം.
ഒരു സൈക്കിളില്‍ ഘടിപ്പിച്ച നിലയിലാണ് ശുദ്ധീകരണ യന്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൈക്കിള്‍ ചവിട്ടുന്നതു പോലെ ചവിട്ടുമ്പോള്‍ ജലം ശുദ്ധീകരിക്കുന്ന രീതിയാണിത്. ഈ രീതിയില്‍ കടല്‍ വെള്ളത്തില്‍നിന്നും ഉപ്പു വേര്‍തിരിക്കല്‍ മാത്രമല്ല ചെയ്യുന്നത്. അതില്‍ നിന്ന് മലിനജലവും ചെളിയും നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. ഭൂഗര്‍ഭജലത്തിലെ ആര്‍സെനിക്, യുറാനിയം സാന്നിധ്യവും ഈ മാര്‍ഗത്തിലൂടെ വേര്‍തിരിച്ചെടുക്കാനാകും.
ഇത്തരമൊരു പദ്ധതിയുമായി ഇന്ത്യയിലും വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസമയി ഒരു കൂട്ടം ഗവേഷകര്‍ രംഗത്തെത്തി. ബാബാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് കടല്‍വെള്ളത്തില്‍ നിന്നും ശുദ്ധജലം തിരിച്ചെടുക്കുന്നത്. ആണവനിലയത്തില്‍ നിന്ന് പുറന്തള്ളുന്ന നീരാവി ഉപയോഗിച്ച് പ്രതിദിനം 6.3 ദശലക്ഷം ലിറ്റര്‍ കടല്‍വെള്ളം ശുദ്ധീകരിക്കാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തമിഴ്നാട്ടിലെ കല്‍പ്പാക്കത്താണ് ഇത്തരമൊരു പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. വെള്ളം രുചിച്ചു നോക്കിയ ആളുകള്‍ ഈ വെള്ളത്തിന് തീരെ ഉപ്പ് രസമില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. കടല്‍വെള്ളം കുടിവെള്ളമാക്കി മാറ്റുന്ന ഈ രീതിയിലൂടെ രാജ്യത്തെ പതിമൂന്നില്പരം സംസ്ഥാനങ്ങള്‍ക്കാണ് ജലമെത്തിക്കുക. ദിവസവും 60 ലക്ഷം ലിറ്ററോളം ജലം എത്തിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം. പഞ്ചാബ്, ബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ഇതിനായി പ്ലാന്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വരള്‍ച്ച ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലെ വീടുകളില്‍ ഉപയോഗിക്കാവുന്ന രീതിയിലുള്ള ചെറു ശുദ്ധീകരണ ഉപകരണങ്ങളും ഗവേഷകര്‍ നിര്‍മിച്ചുനല്‍കിയിരുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം