ആരാണ് സത്യത്തില്‍ അമിത് ഷാ? എന്താണ് അദ്ദേഹത്തിന്‍റെ മാജിക്? രാഹുല്‍ ഗാന്ധി ഇനി തുടരേണ്ടതുണ്ടോ?

Rahul Gandhi, Amit Shah, Narendra Modi, BJP, UP, രാഹുല്‍ ഗാന്ധി, അമിത് ഷാ, നരേന്ദ്ര മോദി, ബി ജെ പി, യു പി
ബി ജി നാഥന്‍| Last Modified ചൊവ്വ, 14 മാര്‍ച്ച് 2017 (20:41 IST)
കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി ഇനി തുടരേണ്ടതുണ്ടോ? ഇത് ഇപ്പോള്‍ ഏത് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെയും ചോദ്യമാണ്. പരാജയങ്ങളുടെ തുടര്‍ച്ച മാത്രം സ്വന്തമാക്കുന്ന ഒരു നേതാവിന് എങ്ങനെ ഇനി കോണ്‍ഗ്രസിനെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കഴിയും? രാഹുല്‍ ഗാന്ധിക്ക് പരാജയത്തിന്‍റെ ശരീരഭാഷയാണുള്ളതെന്ന് ചില രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

നരേന്ദ്രമോദിയും അമിത് ഷായുമാണ് ഇന്ന് ബിജെപിയുടെ തലപ്പത്ത്. അവരുമായി താരതമ്യപ്പെടുത്തിയാല്‍ പ്രായത്തില്‍ വളരെയേറെ ചെറുപ്പമാണ് രാഹുല്‍. പിന്നെ എന്തുകൊണ്ടാണ് മോദിക്കോ അമിത് ഷായ്ക്കോ കഴിയുന്നത് രാഹുല്‍ ഗാന്ധിക്ക് കഴിയാതെ പോകുന്നത്? കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും ഗോവയിലോ മണിപ്പൂരിലോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തത് അങ്ങേയറ്റത്തെ കഴിവുകേടല്ലേ?

രാഹുല്‍ഗാന്ധി നേതൃത്വത്തില്‍ നിന്ന് മാറണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ശബ്ദമുയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തരാണെന്നും വിവരമുണ്ട്. അതേസമയം, നഷ്ടപ്പെട്ടെന്ന് കരുതിയ ഇടങ്ങളില്‍ പോലും വിജയം സൃഷ്ടിച്ച് അമിത് ഷാ വിജയനായകനായി മാറുകയും ചെയ്യുന്നു.

എന്താണ് അമിത് ഷായുടെ മാജിക്? എങ്ങനെയാണ് അദ്ദേഹം അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ബി ജെ പിയെ അധികാരത്തിലെത്തിച്ചത്? ഇത് പഠനവിഷയമാക്കേണ്ട കാര്യമാണ്. പഠിച്ചുപഠിച്ചെത്തുമ്പോള്‍ തെളിഞ്ഞുവരുന്ന ഒരു സിമ്പിള്‍ കാര്യമുണ്ട്. വേണ്ട സമയത്ത് വേണ്ടകാര്യങ്ങള്‍ ചെയ്യാനുള്ള ബുദ്ധിയാണ് അമിത് ഷായെ വ്യത്യസ്തനാക്കുന്നതും വിജയിയാക്കുന്നതും.

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നു. ബി ജെ പിക്ക് രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടി. ഒരിടത്ത് ഭരണം പോയി. ബാക്കി രണ്ട് സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസുമാണ്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇതായിരുന്നു ചിത്രം.

ഇവിടെയാണ് അമിത് ഷാ ഉണര്‍ന്നുകളിച്ചത്. ചാഞ്ചാടി നിന്ന രണ്ട് സംസ്ഥാനങ്ങളെ സ്വന്തം കൂടാരത്തിലേക്ക് അടുപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും അമിത് ഷാ നടത്തി. എന്നാല്‍ കോണ്‍ഗ്രസോ? ഭരണം തേടിവരുമെന്ന വ്യാമോഹത്തിന്‍റെ ആലസ്യത്തില്‍ ഉറങ്ങിപ്പോകുകയും ചെയ്തു. ഫലം, അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലെ ഭരണം ബി ജെ പിയുടെ കീശയില്‍.

ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള, കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനുള്ള, അവസരങ്ങള്‍ മുതലാക്കാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ് നേതൃത്വത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. ബി ജെ പിയാകട്ടെ എല്ലാം കൃത്യമായി പ്ലാന്‍ ചെയ്യുന്നു. വരുന്ന അവസരങ്ങളെല്ലാം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നു.

യുപിയില്‍ മുന്നൂറിലധികം സീറ്റുകള്‍ നേടാന്‍ എത്ര കൃത്യമായ പദ്ധതികളാണ് ബി ജെ പി തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത്. അവരുടെ സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതുള്‍പ്പടെ, എല്ലാ ഗ്രൌണ്ട് വര്‍ക്കുകളും പെര്‍ഫെക്റ്റായിരുന്നു. അധികാരത്തിലേക്കെത്താന്‍ അമിത് ഷായെയും നരേന്ദ്രമോദിയെയും ആരും പഠിപ്പിക്കേണ്ടതില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയെ ഇനിയെങ്കിലും ആ മന്ത്രം ആരെങ്കിലും പഠിപ്പിക്കേണ്ടിയിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :