ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് ഒരു ശിക്ഷയാണോ? നമ്മുടെ സ്കൂള്‍ സമ്പ്രദായങ്ങള്‍ ഏത് നൂറ്റാണ്ടില്‍ !

Gauri Neha, Gowri Neha, School, Suicide, Student, ഗൌരി നേഹ, കൊല്ലം, സ്കൂള്‍, ആത്മഹത്യ, പെണ്‍കുട്ടി, വിദ്യാര്‍ത്ഥിനി
ജോണ്‍ കെ ഏലിയാസ്| Last Updated: വ്യാഴം, 26 ഒക്‌ടോബര്‍ 2017 (16:14 IST)
കൊല്ലത്ത് എന്ന വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ചെയ്ത സംഭവത്തിന്‍റെ നടുക്കത്തില്‍ നിന്ന് കേരളം മോചിതമായിട്ടില്ല. അതിന്‍റെ വേദനയില്‍ തുടരുമ്പോഴും ആ സംഭവം ഉയര്‍ത്തിവിടുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ചില പോരായ്മകളിലേക്കാണ് ആ ചോദ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

സ്വന്തം സഹോദരിയെ ടീച്ചര്‍ ‘ശിക്ഷിച്ചത്’ ഗൌരി ചോദ്യം ചെയ്യുകയും അതിനെ തുടര്‍ന്ന് ടീച്ചര്‍മാര്‍ മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനാലാണ് ഗൌരി ആത്മഹത്യ ചെയ്തത്. ടീച്ചര്‍മാര്‍ സഹോദരിക്ക് നല്‍കിയ ‘ശിക്ഷ’യാണ് യഥാര്‍ത്ഥത്തില്‍ കേരളം ചര്‍ച്ച ചെയ്യേണ്ടത്.

ഈ സ്കൂളിലെ ക്ലാസ് റൂമുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രത്യേകം പ്രത്യേകം ബ്ലോക്കുകളായാണ് ഇരിക്കുക. ക്ലാസ് റൂമിലിരുന്ന് സംസാരിച്ചതിന് ഗൌരിയുടെ 13കാരിയായ സഹോദരിയെ ടീച്ചര്‍ ‘ശിക്ഷയായി’ ആണ്‍കുട്ടികളുടെ കൂടെയിരുത്തുകയാണ് ചെയ്തത്. ആണ്‍കുട്ടികളുടെ കൂടെയിരുത്തിയത് ഗൌരിയുടെ സഹോദരിയുടെ മനസ് വേദനിപ്പിച്ചു. ആ കുട്ടി വീട്ടില്‍ ചെന്ന് അമ്മയോട് കരഞ്ഞുകൊണ്ട് ഈ സംഭവം പറഞ്ഞു.

ഇത് പിറ്റേദിവസം ഗൌരി ചോദ്യം ചെയ്തത്രേ. ഇത് ചോദ്യം ചെയ്യാന്‍ ഗൌരിക്ക് അവകാശമില്ലെന്നായിരുന്നു ടീച്ചര്‍മാരുടെ വാദം. അന്നുച്ചയ്ക്ക് ഗൌരി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നയിടത്തുനിന്ന് ടീച്ചര്‍ വന്ന് ഗൌരിയെ വിളിച്ചുകൊണ്ട് പ്രിന്‍സിപ്പലിന്‍റെ റൂമിലേക്ക് പോയി. 20 മിനിറ്റിന് ശേഷം ഗൌരി പ്രിന്‍സിപ്പലിന്‍റെ റൂമില്‍ നിന്നിറങ്ങി കെട്ടിടത്തിന്‍റെ മുകള്‍ നിലയിലെത്തി താഴേക്ക് ചാടുകയും ചെയ്തു.

ഈ ദാരുണമായ സംഭവം ഇനിയെങ്കിലും നമ്മുടെ വിദ്യാഭ്യാസ അധികൃതരുടെ മനസ് തുറപ്പിക്കേണ്ടതാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വെവ്വേറെയിരുത്തുകയും ആണ്‍കുട്ടികളുടെ കൂടെ ഒരു ശിക്ഷ എന്ന രീതിയില്‍ പെണ്‍കുട്ടികളെ ഇരുത്തുകയുമൊക്കെ ചെയ്യുന്ന രീതി ഏത് നൂറ്റാണ്ടിലേതാണെന്ന് അധികൃതര്‍ ചിന്തിച്ചുനോക്കണം.

വളരെ പരിഷ്കൃതമായ ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. നല്ല അധ്യാപകരെ കണ്ടാണ് നല്ല തലമുറകള്‍ ഉണ്ടാവേണ്ടത്. നല്ല ചിന്തകള്‍ പകര്‍ന്നുനല്‍കേണ്ടവരാണ് അധ്യാപകര്‍. ആണ്‍കുട്ടികളുടെ കൂടെ പെണ്‍കുട്ടികള്‍ ഇരിക്കുന്നത് ഒരു ശിക്ഷയായി നല്‍കുമ്പോള്‍ കുട്ടികളുടെ മനസില്‍ ഉണ്ടാകുന്ന ചിന്തകള്‍ കൂടി മനസിലാക്കാന്‍ അധ്യാപകര്‍ക്കും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനും കഴിയണം.

തെറ്റായ സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കുന്ന ഇടമായി വിദ്യാലയങ്ങള്‍ മാറരുത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കേണ്ട സമൂഹത്തിലെ ആദ്യയിടമാണ് വിദ്യാലയങ്ങള്‍. എങ്കില്‍ മാത്രമേ വലിയ സംഭാവനകള്‍ ലോകത്തിന് നല്‍കുന്നവരാക്കി വിദ്യാര്‍ത്ഥികളെ മാറ്റാന്‍ കഴിയൂ. അവിടെ ഇത്തരം പ്രതിലോമകരമായ ശിക്ഷാരീതികള്‍ ആവര്‍ത്തിക്കരുത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :