'ഞങ്ങൾ ഒന്നും ചെയ്തില്ല ആന്റി', യാതോരു ഭാവവ്യത്യാസവുമില്ലാതെ പ്രതികൾ അർജുന്റെ അമ്മയോട് പറഞ്ഞു; ദൃശ്യം മോഡലിൽ വഴി തെറ്റിക്കാനും ശ്രമം

Last Modified വ്യാഴം, 11 ജൂലൈ 2019 (14:56 IST)
കൊച്ചിയിൽ കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടി താഴ്ത്തിയ സംഭവത്തിലെ പ്രതികളെ പൊലീസിലേൽപ്പിച്ചത് കൊല്ലപ്പെട്ട അർജുന്റെ സുഹൃത്തുക്കൾ. കുമ്പളം മാന്ദനാട്ട് വീട്ടിൽ വിദ്യന്റെ മകൻ അർജുന്റെ (20) മൃതദേഹമാണ് ചതുപ്പിൽ നിന്നും കണ്ടെടുത്തത്.

സംഭവത്തിൽ കൃത്യം നടത്തിയവർ കൊലപാതകക്കുറ്റം സമ്മതിച്ചു. മൃതദേഹം കുഴിച്ചിട്ടതെവിടെയെന്ന് കാണിച്ച് നൽകിയതും പ്രതികൾ തന്നെ. സംശയം തോന്നിയ അർജുന്റെ സുഹൃത്തുക്കളാണ് പൊലീസിൽ കീഴടങ്ങാൻ പ്രതികളോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ജൂലൈ 2 നാണ് അർജുനെ കാണാതായത്. ഇതെ തുടർന്ന് അർജുന്റെ പിതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചതുപ്പിൽ അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയവരുടെ മൊഴിയിൽ നിന്നാണ് മൃതദേഹം അർജുന്റേതു തന്നെയെന്ന നിഗമനത്തിൽ എത്തിയതെന്നു പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

കസ്റ്റഡിയിൽ ഉള്ളവരിൽ ഒരാളുടെ സഹോദരനുമൊത്ത് അടുത്തിടെ അർജുൻ ബൈക്കിൽ സഞ്ചരിക്കേ കളമശേരിയിൽ ഉണ്ടായ അപകടത്തിൽ ആ യുവാവ് മരിച്ചിരുന്നു. ഇത് അപകടമല്ലെന്നും അർജുൻ ചെയ്ത് തെറ്റാണെന്നും ആരോപിച്ച് മരിച്ചയാളുടെ സഹോദരൻ അർജുനേയും കൊല്ലുമെന്ന് വെല്ലുവിളിച്ചിരുന്നു.

ജുലൈ 2ന് രാത്രി പത്തോടെ കുമ്പളത്തെ മറ്റൊരു സുഹൃത്തിനെ കൊണ്ട് അർജുനെ ഇയാൾ വീട്ടിൽ നിന്ന് വിളിച്ചു വരുത്തിയത്. 2 പേർ മർദിക്കുമ്പോൾ മറ്റു 2 പേർ നോക്കി നിന്നു. മരിച്ചു എന്ന് ഉറപ്പായപ്പോൾ 4 പേരും ചേർന്ന് ചതുപ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ചവിട്ടിത്താഴ്ത്തി. മൃതദേഹം ഉയരാതിരിക്കാൻ മുകളിൽ കോൺക്രീറ്റ് കട്ടകൾ ഇവർ സ്ഥാപിച്ചുവെന്നും പോലീസ് പറഞ്ഞു.

അർജുനെ കൊല്ലുമെന്ന് പ്രതികളിലൊരാളായ വിപിൻ ഭീഷണി മുഴക്കിയത് അറിഞ്ഞ സുഹൃത്തുക്കളും ബന്ധുക്കളും പ്രതികളെ വീട്ടിലേക്ക് വിളിച്ച് വരുത്തിയശേഷം വിവരങ്ങൾ ചോദിച്ചിരുന്നു. ഞങ്ങൾ ഒന്നും ചെയ്തില്ല ആന്റി, എന്ന് യാതൊരു ഭാവവ്യത്യാസവും കൂടാതെ പ്രതികൾ അർജുന്റെ അമ്മയോട് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

എന്നാൽ, പ്രതികൾ പരസ്പര വിരുദ്ധമായി സംസാരിച്ചതാണ് അർജുന്റെ സുഹൃത്തുക്കൾക്ക് സംശയം തോന്നാൻ കാരണം. ഇതേ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും സ്റ്റേഷനിലേക്ക് എത്തിക്കാൻ അവർ ആവശ്യപ്പെടുകയുമായിരുന്നു. അതോടൊപ്പം, ദൃശ്യം മോഡലിൽ കൊല ചെയ്തശേഷം അർജുന്റെ മൊബൈൽ ഫോൺ ഏതോ ഒരു ലോറിയിൽ ഉപേക്ഷിച്ച് അന്വേഷണം വഴി മുട്ടിക്കാനും പ്രതികൾ ശ്രമിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :