ആറുവര്‍ഷം മുമ്പ് മരിച്ചത് ഒരു വയസുകാരി, ഇതേ വീട്ടില്‍ കഴിഞ്ഞ 4 മാസത്തിനിടെ മരിച്ചത് 3 പേര്‍; കാരണം ഛര്‍ദ്ദി !

Death, Mystery, Home, മരണം, ഛര്‍ദ്ദി, വീട്
തലശേരി| BIJU| Last Modified വ്യാഴം, 19 ഏപ്രില്‍ 2018 (16:23 IST)
ഒരു കുടുംബത്തിലെ നാലുപേര്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടെ മരിച്ചു. നാലുപേരും മരിച്ചത് ഛര്‍ദ്ദി മൂലം. ഇതില്‍ മൂന്നുപേര്‍ മരിച്ചത് കഴിഞ്ഞ നാലുമാസത്തിനിടെ.

പിണറായി പടന്നക്കര കുഞ്ഞിക്കണ്ണന്‍റെ വീട്ടിലാണ് ദുരൂഹ മരണങ്ങള്‍ ഒന്നിനുപിറകെ ഒന്നായി എത്തിയത്. ആറുവര്‍ഷം മുമ്പാണ് ആദ്യത്തെ മരണം. കുഞ്ഞിക്കണ്ണന്‍റെ മകള്‍ സൌമ്യയുടെ ഒരു വയസുള്ള മകള്‍ കീര്‍ത്തന ഛര്‍ദ്ദിയെത്തുടര്‍ന്ന് മരിച്ചു.

ഈ വര്‍ഷം ജനുവരി 21ന് സൌമ്യയുടെ മൂത്തമകളും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഐശ്വര്യ ഛര്‍ദ്ദിയെത്തുടര്‍ന്ന് മരിച്ചു. മാര്‍ച്ച് ഏഴിന് കുഞ്ഞിക്കണ്ണന്‍റെ ഭാര്യ കമല(68) ഛര്‍ദ്ദി ബാധിച്ച് മരിച്ചു. ഏപ്രില്‍ 13ന് കുഞ്ഞിക്കണ്ണനും(76) ഛര്‍ദ്ദി മൂലം മരിച്ചു.

കഴിഞ്ഞയാഴ്ച ഛര്‍ദ്ദിയുണ്ടായതിനെ തുടര്‍ന്ന് സൌമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സൌമ്യ അപകടനില തരണം ചെയ്തു. ഇതോടെ നാട്ടുകാര്‍ക്ക് സംശയമായി. തുടര്‍ച്ചയായി ഒരേ കാരണത്താല്‍ ഒരു വീട്ടില്‍ മരണങ്ങള്‍ അരങ്ങേറുകയാണ്. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനുമായിട്ടില്ല.

കിണറുകളിലെ വെള്ളം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചെങ്കിലും അതിലും അസ്വാഭാവികമായി ഒന്നുമില്ല. സൌമ്യയുടെ രക്തവും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.

ഈ നാലുമരണങ്ങളെപ്പറ്റിയും ഇപ്പോള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്. ഏതെങ്കിലും രീതിയിലുള്ള കുറ്റകൃത്യം ഈ മരണങ്ങള്‍ക്ക് പിന്നിലുണ്ടോ എന്ന വസ്തുതയാണ് നാട്ടുകാരും തേടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :