‘അച്ഛൻ അമ്മയെ വാക്കത്തികൊണ്ട് വെട്ടി കൊല്ലുന്നേ’- കുഞ്ഞുമക്കളുടെ പൊട്ടിക്കരച്ചിൽ സജിയെ പിന്തിരിപ്പിച്ചില്ല

അപർണ| Last Modified വെള്ളി, 4 ജനുവരി 2019 (08:20 IST)
ഏറ്റവും പ്രിയപ്പെട്ട പ്രിയയുടേയും സജിയുടെയും മരണവാർത്തയിൽ ഞെട്ടിയിരിക്കുകയാണ് കോതമം‌ഗലത്തെ ഊന്നുകല്ല് ഗ്രാമം. ഒരു കൊലപാതകവും ഒരു ആത്മഹത്യയും. നമ്പൂരിക്കാപ്പ് കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്റണി(42) ഭാര്യ പ്രിയ(38)യെ വെട്ടിക്കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് ആദ്യംപുറത്തുവന്നത്. രണ്ട് മണിക്കൂറുകൾക്ക് ശേഷം സജി ആത്മഹത്യ ചെയ്ത വിവരവും പുറത്തായി.

ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സജിയും പ്രിയയും തമ്മിൽ ഇടയ്ക്ക് കലഹമുണ്ടാകാറുണ്ട്. സജിയുടെ സംശയരോഗമാണ് ഇതിനു കാരണം. പതിവു പോലെ വഴക്കുണ്ടായപ്പോൾ ‘ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ്’ എന്ന് പറഞ്ഞ് പ്രിയ പെട്ടി പായ്ക്ക് ചെയ്യാനൊരുങ്ങിയപ്പോഴാണ് സജി വാക്കത്തി കൊണ്ട് ഭാര്യയെ വെട്ടിയത്.

വാക്കത്തി ഉപയോഗിച്ച് പ്രിയയെ വെട്ടിനുറുക്കിയപ്പോള്‍ രണ്ടുകുട്ടികള്‍ വാവിട്ടുകരഞ്ഞെങ്കിലും സജി പിന്മാറിയില്ല. അമ്മയെ രക്ഷിക്കാൻ പന്ത്രണ്ടുകാരനായ എബിനും പത്തുവയസുകാരൻ ഗോഡ്‌വിനും കരഞ്ഞുപറഞ്ഞെങ്കിലും സജിയുടെ ചെവിയിൽ അതൊന്നും ഏറ്റില്ല.

വെട്ടേറ്റ് നിലത്ത് വീണ പ്രിയയെ സജി വീണ്ടും വീണ്ടും ആഞ്ഞുവെട്ടി. പ്രിയയുടെ കഴുത്തിലും വയറിലും തലയ്ക്കും വെട്ടേറ്റിരുന്നു. ഇതിനിടെ പരിഭ്രാന്തരായ മക്കള്‍ അയല്‍വീട്ടില്‍ പോയി വിവരമറിയിച്ചു. അമ്മയെ അപ്പൻ വാക്കത്തികൊണ്ട് വെട്ടി കൊല്ലുവാണേയെന്ന് മക്കൾ അറിയിച്ചതിനെ തുടർന്ന് അവർ എത്തിയപ്പോഴേക്കും പ്രിയ മരിച്ചിരുന്നു.

സജിയെ കാണാതാവുകയും ചെയ്തു. പൊലീസെത്തി നടപടികൾ ചെയ്യുന്നതിനിടയിലാണ് സമീപപ്രദേശത്ത് സജിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയെന്ന് അറിയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :