‘ടി പിയുടെ തല പൂക്കുല പോലെ ചിതറിക്കുമെന്നു സിപിഎം വെല്ലുവിളിച്ചിരുന്നു’; കാസര്‍കോഡ് നടന്നത് ആ കൊലവിളിയുടെ ആവര്‍ത്തനമെന്ന് കെ കെ രമ

Last Modified വെള്ളി, 22 ഫെബ്രുവരി 2019 (08:59 IST)
പെരിയയിൽ സി പി എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ ശരത്‌ലാലിന്റേയും കൃപേഷിന്റേയും വീട് സന്ദർശിച്ച് കെ കെ രമ. ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ തല പൂക്കുല പോലെ ചിതറിക്കുമെന്നു സിപിഎം നേതാക്കള്‍ പ്രസംഗിച്ചിരുന്നുവെന്നും അതിനു സമാനമാണു പെരിയയിലെ കൊലപാതകമെന്നും ന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ. രമ.

സിപിഎം നേതാവ് വിപി മുസ്തഫയുടെ കാസര്‍ഗോട്ടെ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു രമയുടെ പ്രതികരണം. മുസ്തഫയുടെ പ്രസംഗത്തോടെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തില്‍ സിപിഎം നേതൃത്വത്തിന്റെ പങ്ക് നിസംശയം തെളിഞ്ഞിരിക്കുകയാണെന്നും നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു.

ഒരാള്‍മാത്രം പ്ലാന്‍ചെയ്താല്‍ ഇത്രയും ഹീനമായ കൊല നടത്താനാകില്ല. ഒരാളുടെ വ്യക്തിവിദ്വേഷംമാത്രമാണ് രണ്ടു ചെറുപ്പക്കാരെ കൊന്നൊടുക്കാന്‍ കാരണമായതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും രമ പറഞ്ഞു. ഇതിനിടെ പെരിയ ഇരട്ടക്കൊലപാതകം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ് ഡിജിപി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ചു. ഐജി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :