സഹപാഠിയെ പ്രണയിച്ച കുറ്റത്തിന് 17കാരിയെ വെടിവച്ചശേഷം ചുട്ടുകൊന്നു

വീണ്ടും ദുരഭിമാനക്കൊല; സഹപാഠിക്കൊപ്പം ഒളിച്ചോടിയ 17കാരിയെ വെടിവച്ചശേഷം ചുട്ടുകൊന്നു

ജയ്പൂര്‍| സജിത്ത്| Last Updated: ഞായര്‍, 17 ഡിസം‌ബര്‍ 2017 (10:46 IST)
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. സഹപാഠിയുമായുള്ള പ്രണയത്തില്‍നിന്ന് പിന്മാറാത്തതിനെത്തുടര്‍ന്നാണ് അച്ഛനും അമ്മാവനും അമ്മായിയും ചേര്‍ന്ന് പതിനേഴുകാരിയെ വെടിവച്ചശേഷം ചുട്ടുകൊന്നത് രാജസ്ഥാനിലെ ദോല്‍പുര്‍ ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവം നടന്നത്.

സര്‍ മതുരയിലെ ഒരു സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ബനായ് സിങ്, അമ്മാവന്‍ ഉദയ് സിങ്, അമ്മായി ഗീതാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബനായ് സിങ്ങിനെയും ഉദയ്‌സിങ്ങിനെയും കോടതി റിമാന്‍ഡ് ചെയ്തു. ഗീതാദേവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.

ഡിസംബര്‍ പത്തിനാണ് ഈ സംഭവം നടന്നത്. പെണ്‍കുട്ടിയും സഹപാഠിയും തമ്മിലുള്ള പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ ആ എതിര്‍പ്പ് വകവെയ്ക്കാതെ ഇരുവരും ഒളിച്ചോടി. ബന്ധത്തില്‍നിന്ന് പിന്മാറില്ലെന്ന് ഉറപ്പായതോടെ ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു.

തുടര്‍ന്നാണ് പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ വെടിവച്ചശേഷം സമീപത്തെ ശ്മശാനത്തില്‍ കൊണ്ടുപോയി ചുട്ടുകൊന്നത്. കൊലപാതകത്തില്‍ കുടുംബത്തിലെ മറ്റ് നാലുപേര്‍ക്കുകൂടി പങ്കുള്ളതായി സംശയിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചുവരികയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :