പരാതി നൽകിയിട്ടും കേസെടുത്തില്ല; 2 തവണ കൂട്ടമാനഭംഗത്തിന് ഇരയായ യുവതി തീകൊളുത്തി മരിച്ചു

അപർണ| Last Updated: ശനി, 1 സെപ്‌റ്റംബര്‍ 2018 (16:13 IST)
കൂട്ടമാനഭംഗത്തിന് ഒന്നിലേറെ തവണ ഇരയായ യുവതി തീകൊളുത്തി മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാജന്‍പുരിലാണ് സംഭവം. രണ്ട് തവണ കൂട്ടമാനഭംഗത്തിനിരയായ യുവതി പൊലീസിനെതിരെ മരണമൊഴി നൽകി. 27കാരിയായ സ്ത്രീ 12 വയസ്സുള്ള മകനെയും ചേര്‍ത്താണ് തീ കൊളുത്തിയത്.

95 ശതമാനം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 ശതമാനം പൊള്ളലേറ്റ മകന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ആറ് മാസം മുൻപ് ഗ്രാമത്തിലെ മൂന്ന് പേർ യുവതിയെ കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു.

കുഞ്ഞിനെ കൊല്ലുമെന്നു ഭയപ്പെടുത്തിയതിനാല്‍ പുറത്തുപറഞ്ഞില്ല. ഒരു മാസം മുന്‍പാണ് ഭര്‍ത്താവിനോടു കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഇതേതുടർന്ന് ഒരു മാസം മുൻപ് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു.

യുവതിയെ എന്നാൽ, കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചു. യുവതിയുടെ ഭർത്താവ് സ്ഥലത്തില്ലാത്ത സമയത്തായിരുന്നു പീഡനം. കുറ്റാരോപിതരില്‍നിന്നു പണം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കാനാണു പൊലീസ് ഉപദേശിച്ചത് യുവതിയുടെ ഭര്‍ത്താവ് വെളിപ്പെടുത്തി.

പരാതി നൽകാൻ ശ്രമിച്ചതറിഞ്ഞ് ആദ്യം മാനഭംഗം ചെയ്തവർ ഓഗസ്റ്റ് 18ന് തന്നെ വീണ്ടും കൂട്ടമാനഭംഗം ചെയ്യുകയായിരുന്നുവെന്നും യുവതിയുടെ മരണമൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിനു പിന്നാലെ മൂന്നു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു.

യുവതിയുടെ മരണമൊഴിയും ഭര്‍ത്താവിന്റെ പരാതിയും പരിഗണിച്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. യുവതിയുടെ പീഡനവും മരണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :