‘അച്ഛനെ എട്ട് തവണ കുത്തി, അമ്മയെ ഏഴ് തവണയും, ഉറങ്ങിക്കിടന്ന അനിയത്തിയെ വിളിച്ചുണർത്തി കൊന്നു’- കുടുംബത്തെ മൊത്തം കൊന്ന മകന്‍ പിടിയില്‍

അപർണ| Last Modified വെള്ളി, 12 ഒക്‌ടോബര്‍ 2018 (09:35 IST)
ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ കൊലപാതകത്തിന് കാരണക്കാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിനെയും മാതാവിനെയും സഹോദരിയെയും ആണ് പതിനെട്ട് വയസ്സുള്ള മകൻ കൊലപ്പെടുത്തിയത്.

മൂവരേയും കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ്. വസന്ത് കുഞ്ചില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ മിഥിലേഷ് വര്‍മ്മ (45), ഭാര്യ സിയ ദേവി(40), മകള്‍ നേഹ വര്‍മ്മ (15) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ സുരാജ് വര്‍മ്മ ആണ് അറസ്റ്റിലായത്.

പട്ടം പറത്താന്‍ പുറത്തേക്ക് പോകുന്നതിന് വീട്ടുകാര്‍ എതിര്‍ത്തതാണ് സൂരജിനെ പ്രകോപിപ്പിച്ചത്. പഠനത്തിൽ ശ്രദ്ധിക്കാതെ കളിച്ച് നടക്കുന്നതിന് മാതാപിതാക്കൾ എതിർക്കുകയായിരുന്നു. തുടര്‍ന്ന് ദേഷ്യത്തിലായ സൂരജ് ഇവരോട് കയര്‍ക്കുകയും തുടര്‍ന്ന് കത്തിയെടുത്ത് ഭീഷണി മുഴക്കുകയും ചെയ്തു.

എന്നാൽ, മകന്റെ കയ്യിൽ കത്തി കണ്ടെങ്കിലും ഇത് കാര്യമാക്കാതെ പിതാവ് സൂരജിനോട് വീണ്ടും കയർത്തു. ഇതോടെ കലി മൂത്ത സൂരജ് അച്ഛനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടയാന്‍ വന്ന അമ്മയെയും കത്തി കൊണ്ട് സൂരജ് കുത്തി. പിതാവിന്റെ വയറിലും നെഞ്ചിലുമായി എട്ടോളം കുത്തുകളേറ്റ നിലയിലാണ് പിതാവിനെ കണ്ടെത്തിയത്. അതേസമയം, മാതാവിന് ഏഴോളം കുത്തുകളേറ്റിട്ടുണ്ട്.

ഇരുവരും മരിച്ചുവെന്ന് ഉറപ്പായപ്പോൾ സൂരജ് സഹോദരി കിടക്കുന്ന മുറിയിലെത്തി. ഉറങ്ങുകയായിരുന്ന സഹോദരിയെ വിളിച്ചെഴുന്നേൽപ്പിച്ച ശേഷം അവരേയും കുത്തുകയായിരുന്നു. കൊലപാതക ശേഷം കൈയില്‍ സ്വയം മുറിവുണ്ടാക്കി. പിന്നീട് ബാല്‍ക്കണിയില്‍ കയറി നിലവിളിച്ച് അയല്‍വാസികളെ കൂട്ടുകയായിരുന്നു.

രണ്ട് ആളുകള്‍ വീട്ടിലേക്ക് ഇടിച്ചു കയറി തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് സൂരജ് അവരോട് പറഞ്ഞത്. എന്നാല്‍ വീടിന്റെ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. അയല്‍വാസികളെത്തിയപ്പോള്‍ സൂരജ് തന്നെയായിരുന്നു വാതില്‍ തുറന്നത്. ഇതാണ് അയൽ‌വാസികൾക്ക് സംശയമുണ്ടാകാൻ കാരണം. ചോദിച്ചപ്പോൾ താന്‍ മരിച്ചതു പോലെ കിടന്നതിനാലാണ് തന്നെ അക്രമികള്‍ വെറുതെ വിട്ടതെന്നും സുരാജ് പറഞ്ഞിരുന്നു.

എന്നാല്‍ അകത്തു നിന്ന് പൂട്ടിയ വാതിലിനുള്ളിലൂടെ അക്രമികള്‍ കടന്നതെങ്ങനെ എന്ന് പൊലീസിനോട് വിശദീകരിക്കാന്‍ കഴിയാതെ സുരാജ് കുറ്റം സമ്മതിക്കുകയായിരുന്നു. തന്റെ കുടുംബത്തില്‍ നിന്ന് മോശമായ പെരുമാറ്റമായിരുന്നു നേരിടേണ്ടി വന്നതെന്നും അതില്‍ പ്രകോപിതനായാണ് കുറ്റകൃത്യം നടത്തിയതെന്നും സുരാജ് പൊലീസിനോട് പറഞ്ഞു. ആദ്യം ആത്മഹത്യചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും പിന്നീട് രക്ഷിതാക്കളെയാണ് ശിക്ഷിക്കേണ്ടതെന്ന് തീരുമാനിക്കുകയായിരുന്നെന്നും സുരാജ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :