അട്ടപ്പാടിയിൽ ആദിവാസി ബാലിക പീഡനത്തിനിരയായ സംഭവം; കോടതിയിൽ ഹാജറാക്കുന്നതിനിടെ പ്രതികളിലൊരാൾ ഓടി രക്ഷപ്പെട്ടു

Sumeesh| Last Modified വെള്ളി, 25 മെയ് 2018 (20:27 IST)
അട്ടപ്പാടിയിൽ പന്ത്രണ്ട് വയസുകാരിയായ ആദിവാസി പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ഏഴ്മണിയോടെയാണ് സംഭവം. കേസിൽ പ്രതികളായവരെ കോടതിയിൽ ഹാജറാക്കാൻ പൊലീസ് വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ പ്രതികളിലൊരാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ പന്ത്രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി.

ആനക്കട്ടി സ്വദേശിനിയാണ് പീഡനത്തിനിരയായത്. പൂതൂര്‍ ഉത്സവത്തിനു കൊണ്ടുപോകാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ പ്രദേശവാസിയും പരിചയക്കാരിയുമായ സ്ത്രീ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പെൺകുട്ടിയെ ഒരു സംഘത്തിലേക്കായിരുന്നു സ്ത്രീ എത്തിച്ചത്.

പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. മൂന്നുദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പിന്നീടു നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം മനസ്സിലായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീ ഉള്‍പ്പെടെ പന്ത്രണ്ടുപേരെ ഷോളയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :