പ്രണയബന്ധത്തെ എതിർത്തു; വളര്‍ത്തമ്മയെ 12 വയസ്സുകാരിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

പ്രണയബന്ധത്തെ എതിര്‍ത്ത വളര്‍ത്തമ്മയെ 12 വയസ്സുകാരിയും കൂട്ടുകാരനും ചേര്‍ന്ന് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശ്| സജിത്ത്| Last Modified വ്യാഴം, 28 ഡിസം‌ബര്‍ 2017 (12:07 IST)
പ്രണയത്തെ എതിർത്തതിനെ തുടർന്ന് വളര്‍ത്തമ്മയെ കൊലപ്പെടുത്തിയ 12 വയസ്സുകാരിയും കാമുകനായ 15 കാരനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഫത്തേപ്പുരിയിലാണ് സംഭവം നടന്നത്. തന്നോട് അമ്മയ്ക്ക് സ്‌നേഹമില്ലാത്തതിനാലാണ് പ്രണയബന്ധത്തെ എതിര്‍ത്തതെന്ന് തെറ്റിദ്ധരിച്ചാണ് പെണ്‍കുട്ടി അവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിക്ക് വെറും മൂന്നുമാസം പ്രായമുള്ളപ്പോഴാണ് വളര്‍ത്തമ്മ ദത്തെടുത്തത്. സംഭവം നടന്ന ദിവസം ആണ്‍കുട്ടി വീട്ടില്‍ വന്നതിനെ അമ്മ ചോദ്യം ചെയ്യുകയും പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അന്നു രാത്രി വീണ്ടും ആണ്‍കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തിയതിനു ശേഷം ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടന്നിരുന്ന സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അമ്മക്ക് എന്തോ അസുഖമാണെന്നും വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും പെണ്‍കുട്ടി അയല്‍വാസികളോട് പറഞ്ഞു. മാത്രമല്ല, ദിവസങ്ങളായി അമ്മ അസുഖമാണെന്നും ആശുപത്രിയില്‍ പോവാതെ നില വഷളാക്കിയെന്നും കുട്ടി അറിയിച്ചു. തുടര്‍ന്ന് അയല്‍വാസികള്‍ മുംബൈയിലെ വളര്‍ത്തച്ഛനെ വിവരമറിയിച്ചു. മൃതദേഹം സംസ്‌കരിക്കുന്നതിനിടെ അയല്‍വാസികളിലൊരാള്‍ സംശയം തോന്നി പൊലീസിനെ അറിയിച്ചു.

തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പെണ്‍കുട്ടിയെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് തങ്ങളാണ് കൊലപാതകം നടത്തിയതെന്ന കാര്യം പെണ്‍കുട്ടി സമ്മതിച്ചത്. തുടര്‍ന്നാണ് സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും അറസ്റ്റ് ചെയ്തു ജുവനൈയില്‍ ഹോമിലേക്ക് മാറ്റിയതായി പൊലീസ് സൂപ്രണ്ട് ശ്രീപര്‍ണ ഗാംഗുലി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :