6 അടിച്ച് സെഞ്ച്വറി, ധോണിയെ കണ്ടുപഠിക്കണം; ഇതാണ് കളി !

എം എസ് ധോണി, ബംഗ്ലാദേശ്, കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, M S Dhoni, Bangladesh, K L Rahul, Hardik Pandya
Last Updated: ബുധന്‍, 29 മെയ് 2019 (15:13 IST)
മഹേന്ദ്രസിംഗ് ധോണി എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും ഒരു പാഠമാണ്. ഓരോ കളിയെയും എങ്ങനെ സമീപിക്കണം, ഓരോ സാഹചര്യവും എങ്ങനെ നേരിടണം എന്നൊക്കെ കണ്ടുപഠിക്കാന്‍ ഇന്ന് ധോണിയെപ്പോലെ മറ്റൊരു സര്‍വകലാശാല ലോകത്തിലില്ല.

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ധോണി പുറത്തെടുത്ത കളി തന്നെ നോക്കൂ. എത്ര ആധികാരികമാണത്! ആറാമനായി ധോണി ഇറങ്ങുമ്പോള്‍ അത്രയൊന്നും നല്ല നിലയിലായിരുന്നില്ല ടീം ഇന്ത്യ. ഓപ്പണിംഗ് ജോഡിയുടെ തകര്‍ച്ചയ്ക്ക് ശേഷം വിരാട് കോഹ്‌ലിയും കെ എല്‍ രാഹുലും നല്‍കിയ ഉണര്‍വില്‍ നില്‍ക്കുക മാത്രമായിരുന്നു ഇന്ത്യ. അവിടെ ഉറച്ച ഒരു ഇന്നിംഗ്സ് ആവശ്യമായിരുന്നു.

ധോണിയെത്തിയതും കളിമാറി. അതുവരെ കണ്ടിട്ടില്ലാത്ത ഒരു ആവേശം സ്കോറിംഗില്‍ കണ്ടു. സിംഗിളുകളിട്ട് വേഗം സ്ട്രൈക്ക് കൈമാറി. പിന്നീട് ആവശ്യ ഘട്ടങ്ങളില്‍ കൂറ്റനടിയിലൂടെ ധോണി കളം കൈയിലെടുത്തു. എട്ട് ബൌണ്ടറികളും ഏഴ് കൂറ്റന്‍ സിക്സറുകളുമാണ് ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. അതില്‍ ആറാമത്തെ സിക്സര്‍ 99ല്‍ നില്‍ക്കുമ്പോഴായിരുന്നു. സിക്സറിച്ച് ഒരു സെഞ്ച്വറി!

ധോണിക്ക് മാത്രം സാധ്യമാകുന്ന കാര്യം. രാഹുലിന്‍റെ സെഞ്ച്വറിയുടെ പ്രാധാന്യം മറക്കാതിരിക്കുമ്പോള്‍ തന്നെ ബംഗ്ലാദേശിനെതിരായ കളി ധോണിയുടെ പ്രകടനത്താല്‍ മറ്റെല്ലാം മറക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. 75ല്‍ താഴെ പന്തുകള്‍ മാത്രമാണ് സെഞ്ച്വറി തികയ്ക്കാന്‍ ധോണിക്ക് ആവശ്യമായി വന്നത്.

ലോകകപ്പില്‍ എം എസ് ധോണിയെന്ന ഇതിഹാസതാരത്തിന്‍റെ അസാധാരണമായ ഒരു പടയോട്ടത്തിന്‍റെ തുടക്കം മാത്രമാണിത് എന്നതാണ് യാഥാര്‍ഥ്യം. ആ ബാറ്റില്‍ നിന്ന് ഇംഗ്ലീഷ് മണ്ണ് ഇനിയെന്ത്ര സെഞ്ച്വറി കാണാനിരിക്കുന്നു!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :