കാര്‍ത്തിക്കിനേക്കാള്‍ എന്തുകൊണ്ടും യോഗ്യൻ പന്ത് തന്നെ; ഇതാണ് അതിനുള്ള തെളിവുകള്‍!

 Dinesh Karthik , world cup , Rishabh Pant , kohli , dhoni , ക്രിക്കറ്റ് , ലോകകപ്പ് , ധോണി , ഋഷഭ് പന്ത് , ദിനേഷ് കാര്‍ത്തിക്
മുംബൈ| Last Updated: ചൊവ്വ, 16 ഏപ്രില്‍ 2019 (15:10 IST)
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും. ടീമിൽ നിന്ന് യുവതാരം ഋഷഭ് പന്തിനെ ഒഴിവാക്കി ദിനേഷ് കാർത്തിക്കിനെ ഇഗ്ലണ്ടിലേക്ക് അയക്കാനുള്ള തീരുമാനമാണ് അതിശയിപ്പിച്ചത്.

മുഖ്യ വിക്കറ്റ് കീപ്പറായ മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍‌ഗാമിയെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്ന താരമാണ് ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായത്. സൗരവ് ഗാംഗുലി, വീരേന്ദർ സേവാഗ്, റിക്കി പോണ്ടിംഗ്, സുനില്‍ ഗവാസ്‌കര്‍ എന്നിവര്‍ പന്ത് ലോകകപ്പ് കളിക്കണമെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെയാണ് അപ്രതീക്ഷിത ട്വിസ്‌റ്റ് നടന്നത്.

ധോണിക്കു പരുക്കേറ്റാൽ മാത്രമേ രണ്ടാം വിക്കറ്റ് കീപ്പറിന്റെ സേവനം ആവശ്യം വരൂ. ഈ സാഹചര്യത്തിൽ മികച്ച ബാറ്റ്‌സ്‌മാന്‍ എന്നതിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പറിനാണ് പ്രഥമ പരിഗണന. ഇക്കാര്യത്തിൽ പന്തിനേക്കാൾ നല്ലത് കാർത്തിക്കാണെന്നായിരുന്നു ചീഫ് സിലക്ടർ എംഎസ്‌കെ പ്രസാദിന്റെ ന്യായീകരണം.

ഈ വാദത്തില്‍ ഒരു കഴമ്പും ഇല്ലെന്നാണ് വസ്‌തുത. കാര്‍ത്തിക്കിനായി സിലക്ഷന്‍ യോഗത്തില്‍ ഇടപെടല്‍ നടന്നു എന്നതാണ് സത്യം. ടീം ഇന്ത്യയിലെ ഒരു മുതിര്‍ന്ന താരത്തിന്റെ പന്തുണയോടെ ഒരു സെലക്‍ടര്‍ നടത്തിയ നീക്കമാണ് പന്തിനെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തേക്ക് നയിച്ചത്.

പന്ത് ടീമില്‍ ഉണ്ടായിരുന്നുവെങ്കില്‍ ടീമിന് നേട്ടം നിരവധിയായിരുന്നു. ധോണി കീപ്പറുടെ റോളിലേക്ക് മാറുമ്പോള്‍ ബാറ്റിംഗ് ഓര്‍ഡാറില്‍ നാലാമത് കളിക്കാന്‍ ശേഷിയുള്ള താരമാണ് പന്ത്. കൂറ്റനടികളിലൂടെ സ്‌കോര്‍ അതിവേഗം ഉയര്‍ത്താനും ഈ യുവതാരത്തിന് സാധിക്കും.

സ്‌പെഷ്യലിസ്‌റ്റ് ബാറ്റ്‌സ്‌മാനായി ടീമില്‍ ഉള്‍പ്പെടുത്താന്‍ ഏറ്റവും അനുയോജ്യന്‍ പന്ത് മാത്രമാണ്. ഇക്കാര്യത്തില്‍ കാര്‍ത്തിക് ഏറെ പിന്നിലാണ്. ഓപ്പണര്‍മാരില്‍ ഒരാള്‍ക്ക് പരുക്കേറ്റ് കളിക്കാന്‍ കഴിയാതെ വന്നാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം സംഭവിക്കാം. അങ്ങനെ വരുമ്പോള്‍ ബാറ്റിംഗ് പൊസിഷനില്‍ ഏവിടെ വേണേലും പന്തിനെ ഇറക്കാന്‍ സാധിക്കുമായിരുന്നു.

ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയേ പോലെ ആക്രമണോത്സുക ക്രിക്കറ്റ് കളിക്കുന്ന പന്ത് ടീമിന് ആത്മവിശ്വാസം പകരുന്ന താരം കൂടിയാണ്. ഇതൊന്നും കാണാതെയാണ് ലഭിച്ച അവസരങ്ങള്‍ പോലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത കാര്‍ത്തിക് ടീമില്‍ എത്തിയത്.

15 വര്‍ഷം നീണ്ട ഏകദിന കരിയറില്‍ 91 മൽസരങ്ങൾ മാത്രമാണ് കാര്‍ത്തിക് കളിച്ചത്. 31 റൺസ് ശരാശരിയിൽ ഇതുവരെ നേടിയിട്ടുള്ളത് വെറും 1738 റൺസ് മാത്രമാണ്. വിക്കറ്റിന് പിന്നില്‍ മികച്ച റെക്കോര്‍ഡ് അല്ല കാര്‍ത്തിക്കിനുള്ളത്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയാത്ത വിക്കറ്റ് വലിച്ചെറിയുന്ന താരം കൂടിയാണ് അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :