വിദേശ പണമിടപാട്: ടിസി മാത്യുവിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു

 കെസിഎ , ടിസി മാത്യു , എന്‍ഫോഴ്സ്മെന്‍റ് , ഇടക്കൊച്ചി സ്റ്റേഡിയം
കൊച്ചി| jibin| Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (12:56 IST)
ഇടക്കൊച്ചി സ്റ്റേഡിയവുമായി ബന്ധപ്പെട്ട വിദേശ പണമിടപാട് കേസില്‍ ബിസിസിഐ വൈസ് പ്രസിഡന്‍റും പ്രസിഡന്‍റുമായ ടിസി മാത്യുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് പതിനൊന്ന് മണിയോടെ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍ നടത്തിയത്.

ഇടക്കൊച്ചി സ്റ്റേഡിയത്തിന്റെ പ്ളാന്‍ തയാറാക്കിയതുമായി ബന്ധപ്പെട്ടു ലണ്ടന്‍ ആസ്ഥാനമായ ഹോക്കിംഗ്‌സ് കമ്പനിക്ക് 88 ലക്ഷം രൂപ കെസിഎ അനധികൃതമായി കൈമാറിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച പരാതി. ഇതിനെ തുടര്‍ന്ന് ടിസി മാത്യുവിന് എന്‍ഫോഴ്സ്മെന്‍റ് മൂന്നു തവണ നോട്ടീസ് നല്‍കുകയും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്ന് പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയ അദ്ദേഹത്തെ ഇത്തവണ കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യല്‍ നടത്തുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആര്‍.ബി.ഐയുടെ അനുമതി ഇല്ലാതെയാണ് പണം കൈമാറിയതെന്ന് എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തിയിരുന്നു. കൂടാതെ 25 ലക്ഷം രൂപ മാത്രമാണ് കമ്പനിക്ക് കൈമാറിയതെന്നും ബാക്കി 63 ലക്ഷം രൂപ എവിടെ പോയെന്നുമാണ് എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കുന്നത്.

അതേസമയം, തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സ്ഥിരം ശക്തികളാണ് സംഭവത്തിന് പിന്നിലെന്നും, ലണ്ടന്‍ കമ്പനിക്ക് 88 ലക്ഷം രൂപ നല്‍കേണ്ടതാണ്. പണം നല്‍കിയത് നിയമപരമായിട്ടാണെന്ന് ടി.സി മാത്യു മാധ്യമങ്ങളോട് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :