ഓസ്‌ട്രേലിയയേയും തകര്‍ത്ത്‌ ടീ ഇന്ത്യയുടെ ജൈത്രയാത്ര; ഫൈനല്‍ ടെസ്റ്റില്‍ ജയം, പരമ്പര

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം; പരമ്പര

Australia, India, Dharamsala, 4th Test, Cricket, ധര്‍മശാല, ഓസ്ട്രേലിയ, ഇന്ത്യ, ക്രിക്കറ്റ് ടെസ്റ്റ്, ക്രിക്കറ്റ്
ധര്‍മശാല| സജിത്ത്| Last Modified ചൊവ്വ, 28 മാര്‍ച്ച് 2017 (11:08 IST)
ഓസ്ട്രേലിയയ്ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. 106 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന കെ എല്‍ രാഹുല്‍(51*) അജങ്ക്യ രഹനെ(38*) എന്നിവരുടെ മികവിലാണ് ജയം സ്വന്തമാക്കിയത്. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഇതോടെ വെസ്റ്റിന്‍ഡീസിനെതിര തുടങ്ങിയ ഇന്ത്യയുടെ ജൈത്രയാത്ര ഇംഗ്ലണ്ടും ബംഗ്ലാദേശും ന്യൂസിലന്‍ഡും പിന്നിട്ട് ഓസ്‌ട്രേലിയയെ മുട്ടുകുത്തിക്കുന്നത് വരെയെത്തി നില്‍ക്കുകയാണ്.

വിക്കറ്റ് നഷ്ടപ്പെടാതെ 19 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യയ്ക്ക് എട്ട് റണ്‍സെടുത്ത മുരളി വിജയ്‌യേയും റണ്‍സൊന്നുമെടുക്കാതെ പൂജാരയേയുമാണ് നഷ്ടമായത്. പരമ്പരയിലെ ആറാമത്തെ അര്‍ധ സെഞ്ച്വറിയാണ് ഇന്ന് രാഹുല്‍ നേടിയത്. ഒന്നാം ഇന്നിങ്ങ്സില്‍ വെറും 32 റൺസ് മാത്രം ലീഡ് നേടാനെ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. എന്നാല്‍ മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഓസീസ് കൃത്യതയാര്‍ന്ന ഇന്ത്യന്‍ ബോളിങ്ങിന് മുന്നില്‍ വെറും 137 റൺസ് മാത്രമാണ് എടുത്തത്.

ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ്, ആർ. ആശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വർ കുമാർ ഒരു വിക്കറ്റ് സ്വന്തമാക്കി. 45 റൺസെടുത്ത മാക്സ്‍വെല്ലാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. വാർണർ(ആറ്), റെൻഷോ(എട്ട്), ക്യാപ്റ്റൻ സ്മിത്ത്(17),
ഷോൺ മാർഷ്(ഒന്ന്), ഹാൻഡ്സ്കോംപ്(18) എന്നിങ്ങനെയാണ് ഓസീസിന്റെ മറ്റുള്ള
മുൻനിര ബാറ്റ്സ്മാന്മാരുടെ സംഭാവനകള്‍.

നേരത്തെ 6ന് 248 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 332നു പുറത്താവുകയായിരുന്നു. 95 പന്തിൽ നാലു ഫോറും നാലു സിക്സറും ഉൾപ്പെടെ 63 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ മികവിലാണ് ഇന്ത്യ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയത്. ഏഴാം വിക്കറ്റിൽ വൃദ്ധിമാൻ സാഹയും ജഡേജയും ചേർന്ന് 96 റൺസാണ് നേടിയത്. 102 പന്തിൽ നിന്ന് 31 റൺസാണ് സാഹയുടെ സംഭാവന. ഓസീസിനായി നഥാൻ ലയൺ അഞ്ചുവിക്കറ്റും കമ്മിൻസ് മൂന്നു വിക്കറ്റും വീഴ്ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :