സിംബാബ്‌വെയോട് കഷ്‌ടിച്ച് ജയിച്ചു; ട്വന്റി- 20 പരമ്പര ഇന്ത്യക്ക്

അവസാന ഓവര്‍ ഇന്ത്യയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നതായിരുന്നു

 ഇന്ത്യ- സിംബാബ്‌വെ ട്വന്റി- 20 , ഇന്ത്യ , മഹേന്ദ്ര സിംഗ് ധോണി , ക്രിക്കറ്റ്
ഹരാരെ| jibin| Last Updated: ബുധന്‍, 22 ജൂണ്‍ 2016 (21:00 IST)
മൂന്നാം ട്വന്റി- 20യിൽ സിംബാബ്‌വെയെ പരാജയപ്പെടുത്തി ഇന്ത്യക്ക് മൂന്നു റൺസ് ജയം. ഇതോടെ പരമ്പര 2–1ന് സ്വന്തമാക്കി. സ്കോർ: ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 138 റൺസ്; സിംബാബ്‌വെ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ്.

അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരുന്ന സിംബാബ്‌വെ 17 റണ്‍സ് നേടി ഇന്ത്യയെ വിറപ്പിച്ചുവെങ്കിലും തോല്‍‌വി പിടികൂടുകയായിരുന്നു. നാലാം ഓവറിൽ കഴിഞ്ഞ മൽസരത്തിൽ അർധസെഞ്ചുറി നേടിയ മൻദീപ് സിംഗ് (4) പുറത്തായിരുന്നു. തൊട്ടടുത്ത ഓവറിൽ ലോകേഷ് രാഹുലും (22) പുറത്തായി. പിന്നാലെ മനീഷ് പാണ്ഡയും (0) കളം വിട്ടതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. നായകന്‍ മഹേന്ദ്ര സിംഗ് ധോണി 13 പന്തില്‍നിന്ന് 9 റണ്‍സ് നേടി പുറത്തായി. അക്സര്‍ പട്ടേല്‍ 11 പന്തില്‍നിന്ന് 20 റണ്‍സുമായി പുറത്താകാതെനിന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയ്‌ക്ക് തുടക്കത്തില്‍തന്നെ ചിബാബ (5) യെ നഷ്ടമായെങ്കിലും മസാകഡ്സയും സിബാന്‍ഡയും ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. ഒരുഘട്ടത്തില്‍ നാലുവിക്കറ്റിന് 87 റണ്‍സ് എന്ന നിലയിലായിരുന്നു ആതിഥേയര്‍. ഇതിനുശേഷം ആതിഥേയര്‍ക്കു മേധാവിത്വം നഷ്ടമായങ്കിലും അവസാന ഓവര്‍ ഇന്ത്യയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നതായിരുന്നു.

എല്‍ട്ടണ്‍ ചിഗുംബരയും മരുമയുമായിരുന്നു അവസാനം ക്രീസില്‍. 21 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ സഖ്യം 17 റണ്‍സ് അടിച്ചുകൂട്ടി. അവസാന പന്തില്‍ ചിഗുംബര (16) യെ പുറത്താക്കി ബരീന്ദര്‍ സ്രാന്‍ ഇന്ത്യയ്ക്കു ജയം സമ്മാനിച്ചു. സിബാന്‍ഡ (28) യാണ് സിംബാബ്വെ ടോപ് സ്കോറര്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :