അവസാന പന്തില്‍ സംഭവിച്ചതെന്ത്? തോല്‍‌വിയുടെ കാരണം തുറന്നുപറഞ്ഞ് ധോണി

അവസാന പന്ത് നേരിട്ടതിലെ പിഴവാണ് തോല്‍വിയ്ക്ക് കാരണമെന്ന് ധോണി

aparna shaji| Last Modified ഞായര്‍, 28 ഓഗസ്റ്റ് 2016 (12:57 IST)
ആവേശം അവസാന പന്തുവരെ നീണ്ടു നിന്ന മത്സരത്തില്‍ ഇന്ത്യയെ ഒരു റണ്‍സിന് പരാജയപ്പെടുത്തി വെസ്‌റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി -20 ജയം സ്വന്തമാക്കി. അവസാന ഓവറില്‍ എട്ടു റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യക്ക് ഏഴ് റണ്‍സെ നേടാന്‍ സാധിച്ചുള്ളു. മഹേന്ദ്ര സിംഗ് ധോണി ക്രീസില്‍ ഉണ്ടായിരുന്നപ്പോഴാണ് ഇന്ത്യ ജയത്തിന്റെ വക്കില്‍ നിന്ന് തോല്‍‌വി ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ പ്രതീക്ഷകള്‍ മുഴുവന്‍ ചുമലിലേറ്റി പരിചയമുള്ള മഹേന്ദ്ര സിങ് ധോണിയെന്ന ബെസ്റ്റ് ഫിനിഷറെ വിശ്വസിച്ച ഇന്ത്യന്‍ ആരാധകര്‍ ഒരു നിമിഷം തരിച്ചിരുന്നു പോയി.

ഇന്ത്യയുടെ തോ‌ല്‍‌വിയില്‍ സ്വയം പഴിച്ച് ക്യാപ്റ്റന്‍ ധോണി. അവസാന പന്ത് നേരിട്ട തനിക്ക് പിഴവ് പറ്റിയതാണ് തോല്‍‌വിയ്ക്ക് കാരണമെന്ന് ധോണി പറഞ്ഞു. അവസാന പന്തിനെ നേരിട്ട രീതി ശരിയായിരുന്നെങ്കിലും എതിരിട്ടതില്‍ പിഴവ് സംഭവിച്ചു.തോ‌ല്‍‌വി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും മത്സരത്തിലെ ഓരോ സമയത്തും ഇന്ത്യന്‍ താരങ്ങള്‍ കാണിച്ച ആത്മാര്‍ത്ഥതയില്‍ താന്‍ സന്തുഷ്ടനാണെന്നും ധോണി പറഞ്ഞു. ബാറ്റിങ്ങ് വിഭാഗത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാന്‍ പറ്റില്ലെന്നും ക്യാപ്റ്റന്‍ അറിയിച്ചു.

246 റൺസ് വിജയലക്ഷ്യമാക്കി ബാറ്റു ചെയ്യുന്ന ഇന്ത്യക്കായി 51 പന്തില്‍ നിന്ന് സെഞ്ചുറി കണ്ടെത്തിയ രാഹുലിന്റെ (110*) പ്രകടനം പാഴാകുകയും ചെയ്‌തു. രോഹിത് ശര്‍മ്മയും (62) നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും (43) മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം തണുപ്പനായിരുന്നു. ശിഖര്‍ ധവാന്റെ അഭാവത്തില്‍ അജിങ്ക്യാ രഹാനെയാണ് രോഹിത് ശര്‍മയ്‌ക്കൊപ്പം ക്രീസിലെത്തിയത്. വമ്പന്‍ ടോട്ടല്‍ പിന്തുടരേണ്ട ആവേശമൊന്നും കാണിക്കാതിരുന്ന ഇരുവരും തുടക്കം മെല്ലയാക്കി.

മൂന്നാം ഓവറില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച രഹാനയെ (7) ബ്രാവോ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ബൌണ്ടറി ലൈന് അരികിലായി ഡൈവ് ചെയ്‌താണ് ഡ്വയ്‌ന്‍ ബ്രാവോ ക്യാച്ച് സ്വന്തമാക്കിയത്. മൂന്നാമനായി ക്രീസില്‍ എത്തിയ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ആവേശത്തില്‍ അഞ്ചാം ഓവറില്‍ ബ്രാവോയുടെ പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കി കോഹ്‌ലി (16) പുറത്താകുകയായിരുന്നു.

പിന്നീടാണ് ഇന്ത്യയെ മാന്യമായ നിലയില്‍ എത്തിച്ച കൂട്ട് കെട്ടുണ്ടായത്. കെആര്‍ രാഹുലും രോഹിത്തും ചേര്‍ന്ന് ഇന്ത്യയെ ശക്തമായി മുന്നോട്ടു നയിക്കുകയായിരുന്നു. സിക്‍സറുകളും ഫോറുകളും ഒഴുകിയതോടെ സ്‌കോര്‍ ഉയരുകയും ചെയ്‌തു. ഇരുവരും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത്.

പൊള്ളാര്‍ഡ് എറിഞ്ഞ പതിനൊന്നാം ഒവറില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച രോഹിത്ത് (62) ചാള്‍‌സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ എത്തിയ ധോണി രാഹുലിന് സ്‌ട്രൈക്ക് കൈമാറി കളി ഇന്ത്യയുടെ വരുതിയിലാക്കിയെങ്കിലും വിജയറണ്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിനായില്ല.

നേരത്തെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 245 റണ്‍സാണ് വിന്‍ഡീസ് നേടിയത്. 49 പന്തില്‍ (ഒമ്പത് സിക്‍സും അഞ്ച് ഫോറും) ലൂയിസ് (100) നേടിയ സെഞ്ചുറിയും ജോൺസൺ ചാൾസിന്റെ (79) പ്രകടനവുമാണ് അവര്‍ക്ക് വമ്പന്‍ ടോട്ടല്‍ സമ്മാനിച്ചത്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, ആ തീരുമാനത്തെ വിന്‍ഡീസ് ഓപ്പണര്‍മാരായ ചാള്‍‌സും ലൂയിസുന്‍ കടന്നാക്രമിക്കുകയായിരുന്നു. ഒരു ഓവറില്‍ പത്തിന് മുകളിലാണ് വിന്‍ഡീസ് ഓപ്പണര്‍മാര്‍ റണ്‍സ് നേടിയത്.

ചാള്‍‌സായിരുന്നു കൂടുതല്‍ അപകടകാരിയായത്. 33 പന്തിൽ 79 റൺസ് നേടിയ ജോൺസൺ ചാൾസിന്റെ തകർപ്പൻ അർധ സെഞ്ചുറിയാണ് വിൻഡീസിന് മികച്ച തുടക്കം സമ്മാനിച്ചത്. ഏഴ് സിക്സും ആറു ഫോറും അടങ്ങിയതായിരുന്നു ചാൾസിന്റെ പ്രകടനം. പത്താം ഓവറില്‍ മുഹമ്മദ് ഷമിക്കെതിരെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച ചാള്‍‌സ് ബൌള്‍ഡാകുകയായിരുന്നു. തുടര്‍ന്നായിരുന്നു ലൂയിസിന്റെ പ്രകടനം ആരംഭിക്കുന്നത്. സ്‌റ്റുവാര്‍ട്ട് ബിന്നി എറിഞ്ഞ പതിനൊന്നാം ഓവറില്‍ അഞ്ച് സിക്‍സുകളാണ് ലൂയിസ് നേടിയത്.

രവീന്ദ്ര ജഡേജ എറിഞ്ഞ പതിനാറാം ഓവറിലായിരുന്നു ധോണിക്ക് ആശ്വസിക്കാന്‍ സാധിച്ചത്. ഓവറിലെ മൂന്നാമത്തെ പന്തില്‍ റസല്‍ (22) വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താകുകയായിരുന്നു. അഞ്ചാം പന്തില്‍ തകര്‍പ്പന്‍ ഫോമില്‍ നിന്ന ലൂയിസ് കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് അശ്വിന് ക്യാച്ച് നല്‍കി പുറത്താകുകയുമായിരുന്നു. പിന്നാലെ എത്തിയ കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റും കിറോണ്‍ പൊള്ളാര്‍ഡും വിന്‍ഡീസിനെ സുരക്ഷിതമായ നിലയിലേക്ക് നയിച്ചു. അവസാന ഓവറിലാണ് ബ്രാത്ത്‌വെയ്‌റ്റും (14) പോള്ളാര്‍ഡ് (22) പുറത്തായത്. ഡ്വയ്‌ന്‍ ബ്രാവോ (1*), സിമ്മണ്‍സും (0) , മര്‍ലോണ്‍ സിമ്മണ്‍സ് (1*) എന്നിവര്‍ക്ക് മികച്ച സംഭാവന്‍ നല്‍കാന്‍ സാധിച്ചില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :