ഐപിഎല്‍ വാതുവെപ്പ്: വിധി നാലുമണിക്ക്, പ്രതീക്ഷയോടെ ശ്രീശാന്ത്

  എസ് ശ്രീശാന്ത് , ഐപിഎല്‍ വാതുവെപ്പ് , മക്കോക്ക , കൊച്ചി
ന്യൂഡല്‍ഹി| jibin| Last Modified ശനി, 25 ജൂലൈ 2015 (14:30 IST)
മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരേയുള്ള ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുറ്റംചുമത്തുന്നതിന്മേല്‍ വിധി ഇന്നു നാലു മണിക്ക് പ്രസ്താവിക്കും. ഡല്‍ഹി പാട്യാല കോടതി ഇന്ന് വിധി പറയുന്നത്. രണ്ടുതവണ മാറ്റിവച്ച ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്. കേസില്‍ കുറ്റവിമുക്തനാകുമെന്നു പ്രതീക്ഷിക്കുന്നതായി ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. വിധി കേള്‍ക്കാനായി അദ്ദേഹം കോടതിയില്‍ എത്തിയിരുന്നു.

അപ്രതീക്ഷീത നിക്കങ്ങളുമായി ഡല്‍ഹി പൊലീസ് രംഗത്ത് എത്തിയതാണ് വിധി പറയുന്നത് നാലുമണിയിലേക്ക് മാറ്റാന്‍ കാരണമായത്. കേസില്‍ ചില രേഖകള്‍ ഹാജരാക്കാന്‍ ഉണ്ടെന്നാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ വ്യക്തമാക്കിയത്. കേസ് അന്വേഷിച്ചത് മുംബൈ, ചെന്നൈ, ഡല്‍ഹി പൊലീ സംഘങ്ങളാണ്. ഇവരില്‍ നിന്ന് ലഭിച്ച പല തെളിവുകള്‍ ഏകീകരിച്ചാണ് അന്വേഷണം നടന്നത്. അതിനാല്‍ നിര്‍ണായകമായ തെളിവുകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

കേസില്‍ നിലനില്‍ക്കുമോ എന്നതാണ് വിധിയിലെ പ്രധാനം. ഏത് സാഹചര്യത്തിലാണ് മക്കോക്ക ചുമത്തിയതെന്ന് വ്യക്തമാക്കണമെന്ന കോടതി നിര്‍ദ്ദേശത്തിനും വ്യക്തമായ ഉത്തരം പൊലീസ് നല്‍കിയില്ല. കേസിന്റെ തുടക്കത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മക്കോക്ക ചുമത്തിയിരുന്നത്.

ഐപിഎല്‍ വാതുവെപ്പിനെക്കുറിച്ച് അന്വേഷിച്ച ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന്റെ കുറ്റപത്രത്തിന്മേലുള്ള തീരുമാനമാണു കോടതി പ്രഖ്യാപിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ടീമംഗങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരും കൂടാതെ അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവരടക്കം 42 പേരാണു പ്രതിപ്പട്ടികയിലുള്ളത്. താരങ്ങള്‍ മത്സരം തോല്‍ക്കാന്‍ ഒത്തുകളിച്ചെന്നാണ് കേസ്.

2013 മേയ് ഒന്‍പതിനു മൊഹാലിയില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവെപ്പുകാരുടെ നിര്‍ദേശപ്രകാരം തന്റെ രണ്ടാം ഓവറില്‍ പതിനാലു റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നാണു ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍.
കോഴ വിവാദത്തെ തുടര്‍ന്ന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയ ശ്രീശാന്തിന് വിധി ഏറെ നിര്‍ണായകമാണ്. കേസില്‍ കുറ്റവിമുക്തനായാല്‍ ശ്രീക്ക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :