ആശാന്‍ ധോണിയല്ലേ, പിന്നെ കോഹ്‌ലിക്ക് പിഴയ്‌ക്കുമോ ?; പാവം കടുവകള്‍ ഞെട്ടിയിട്ടുണ്ടാകും

ആശാന്‍ ധോണിയല്ലേ, പിന്നെ കോഹ്‌ലിക്ക് പിഴയ്‌ക്കുമോ ?; പാവം കടുവകള്‍ ഞെട്ടിയിട്ടുണ്ടാകും

ലണ്ടന്‍| jibin| Last Updated: വെള്ളി, 16 ജൂണ്‍ 2017 (15:08 IST)
ബംഗ്ലാദേശിനെ മാനസികമായി തകര്‍ത്ത മത്സരമായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമി. 300ന് മുകളിലുള്ള സ്‌കോര്‍ സ്വപ്‌നം കണ്ടിറങ്ങിയിട്ട് 264ല്‍ ഒതുങ്ങേണ്ടിവന്നതിന്റെ നിരാശ കടുവകളുടെ മുഖത്തുണ്ടായിരുന്നുവെങ്കിലും ബോളിംഗിലൂടെ ഇന്ത്യയെ പിടിച്ചു കെട്ടാമെന്ന അവരുടെ തോന്നലാണ് ബര്‍മിങ്ങാമില്‍ ഉടഞ്ഞുവീണത്.

തങ്ങള്‍ കഷ്‌ടപ്പെട്ട് നേടിയെടുത്ത സ്‌കോര്‍ 40.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ വിരാട് കോഹ്‌ലിയും സംഘവും നേടിയെടുത്തപ്പോള്‍ ബംഗ്ലാദേശിന് ഒരു കാര്യം മനസിലായി, 300ന് മുകളില്‍ സ്‌കോര്‍ ചെയ്‌താലും ഇന്ത്യയെ പിടിച്ചുകെട്ടാന്‍ സാധിക്കില്ലെന്ന്. സ്‌കൂള്‍ കുട്ടികള്‍ക്കെതിരെ കളിക്കുന്ന ലാഘവത്തോടെ കോഹ്‌ലിയും ശിഖര്‍ ധവാനും ബാറ്റ് വീശാന്‍ കാരണം തങ്ങളുടെ മോശം ബോളിംഗ് ആണെന്ന് മഷ്‌റഫെ മൊര്‍ത്താസയ്‌ക്ക് വ്യക്തമായിട്ടുണ്ടാകും.



മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്ന് അഭ്യാസങ്ങള്‍ പടിച്ചെടുത്ത വിരാട് കോഹ്‌ലിയുടെ ദിവസമായി വ്യാഴാഴ്‌ച. ബോളിംഗില്‍ ധോണി വരുത്തുന്ന മാറ്റങ്ങള്‍ കോഹ്‌ലിയും പരീക്ഷിച്ചു വിജയിച്ച മത്സരം കൂടിയായിരുന്നു ഇത്. തമിം ഇഖ്‌ബാല്‍- മുഷ്‌ഫിഖ് ഉള്‍ റഹിം സഖ്യം ഇന്ത്യന്‍ ബോളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചതോടെയാണ് കേദാര്‍ ജാദവിനെ കോഹ്‌ലി പന്ത് ഏല്‍പ്പിച്ചതും വിക്കറ്റെടുത്തതും. 104 പന്തിൽ 10 ഫോറും ഒരു സിക്സുമായി ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പിന്നിട്ടു നില്‍ക്കുമ്പോഴായിരുന്നു ജാദവിന്റെ പന്തിൽ സ്ലോഗ് ഷോട്ടിനു ശ്രമിച്ച തമിമിന്റെ കുറ്റി തെറിച്ചത്.

തമീം വീണതോടെയാണ് ഇന്ത്യന്‍ ബോളര്‍മാര്‍ കളി വരുതിയിലാക്കിയത്. പതിവ് പോലെ ഫീല്‍ഡിംഗില്‍ പിഴവുകള്‍ ധാരാളം ഉണ്ടായിരുന്നിട്ടും നല്ല ഫീല്‍ഡിംഗ് ഒരുക്കി കടുവകളുടെ വിക്കറ്റ് വീഴ്‌ത്താന്‍ കോഹ്‌ലിക്ക് സാധിച്ചു. തമീം ഇഖ്ബാല്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തെ റണ്ണൗട്ട് ആക്കാനുള്ള സുവര്‍ണാവസരം നശിപ്പിച്ച രോഹിത് ശര്‍മ്മയ്‌ക്കു നേരെ കോഹ്‌ലി ആക്രോശിച്ചതും ആരാധകര്‍ കണ്ടു. വിരാടിന്റെ കളിയോടുള്ള സമീപനം എങ്ങനെയുള്ളതാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം.



ബാറ്റിംഗിലും ഇന്ത്യയുടെ ശക്തി തന്നെയായിരുന്നു. വേഗതയാര്‍ന്ന ബാറ്റിംഗിലേക്ക് കോഹ്‌ലി മടങ്ങി എത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയരുന്നതും സെമിയില്‍ കാണാന്‍ സാധിച്ചു. സ്കോർ 87ൽ നിൽക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് ശിഖര്‍
ധവാൻ പുറത്തായതു മാത്രമാണ് ഒരു പോരായ്‌മ. ഇതേ ഫോം തുടര്‍ന്നാല്‍ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പാകിസ്ഥാനെ നേരിടുമ്പോള്‍ കോഹ്‌ലിക്ക് ആത്മവിശ്വാസത്തിന് യാതൊരു കുറവും ഉണ്ടാകില്ല. അതേസമയം, പ്രവചനാതീതമായ ടീമായ പാകിസ്ഥാന്‍ എന്ന കാര്യം മറക്കാതിരുന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയിലെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :