കൊളംബോ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ലീഡ്

കൊളംബോ| VISHNU N L| Last Modified ശനി, 22 ഓഗസ്റ്റ് 2015 (17:06 IST)
കൊളംബോ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 87 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ്. ഇന്ത്യയുടെ 393 റണ്‍സ് പിന്തുടര്‍ന്ന 306 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലിനെ (2) തുടക്കത്തിലേ നഷ്ടമായി. ലോകേഷ് ദമ്മിക പ്രസാദിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

തുടര്‍ന്ന് വിക്കറ്റ് കീപ്പർ– ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയുടെ അർധ സെഞ്ചുറിയുടെ തുണയിലാണ് ഇന്ത്യൻ സ്കോർ 393 റൺസിലെത്തിയത്. ആദ്യ ടെസ്റ്റിൽ 60 റൺസെടുത്ത സാഹ ഇന്നലെ 56 റൺസ് നേടി. വാലറ്റക്കാരുമൊത്ത് മെല്ലെയാണ് സാഹ ഇന്ത്യൻ ബാറ്റിങ്ങിനെ നയിച്ചത്. രാവിലെ സെഷനിൽ നേടിയത് 67 റൺസ് മാത്രം. 24 റൺസോടെ അമിത് മിശ്ര മികച്ച പിന്തുണ നൽകി.

ഇന്ന് മൂന്നിന് 140 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ലങ്കയെ മാത്യൂസ്-തിരുമന്നെ സഖ്യം 241 റണ്‍സ് വരെ എത്തിച്ചു. നാലാം വിക്കറ്റില്‍ 127 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ തിരുമന്നെ പുറത്തായ ശേഷം ദിനേശ് ചണ്ഡിമലും (11) ജെഹാന്‍ മുബാറക്കും (22) കാര്യമായ സംഭാവനകള്‍ നല്‍കാതെ പുറത്തായതോടെ ലങ്കയുടെ ഇന്നിങ്‌സ് പ്രതീക്ഷിച്ചതിലും ചെറിയ സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു.

ശ്രീലങ്കയ്ക്കായി ഏഞ്ചലോ മാത്യൂസ് സെഞ്ചുറി (102) നേടി. ഇന്ത്യയ്ക്കായി ഇഷാന്ത് ശർമയും അശ്വിനും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ഉമേഷ് യാദവും സ്റ്റുവർട്ട് ബിന്നിയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. 43 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്ര ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ശ്രീലങ്കയ്ക്കായി രംഗന ഹെറാത്ത് 81 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :