മഴ മാറിനിന്നു; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

   കാർഡിഫ് ഏകദിനം , ഇന്ത്യ , അലിസ്റ്റര്‍ കുക്ക്
കാർഡിഫ്| jibin| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (10:14 IST)
പരാജയ പരമ്പരക്കൊടുവില്‍ കാർഡിഫിൽ ഇന്ത്യയ്ക്ക് വിജയ തുടക്കം. ഇംഗ്ളണ്ടിനെ 133 റണ്ണിന് പരാജയപ്പെടുത്തിയാണ് ഏകദിനത്തിലേക്കുള്ള വരവ്
അറിയിച്ചത്.

ടോസ് നേടിയ ഇംഗ്ളീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് മഴ വരുമെന്ന കണക്കുകൂട്ടലില്‍
ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 304 റൺസ് അടിച്ചു കൂട്ടുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ളണ്ട് 38.1 ഓവറിൽ 161 റണ്ണിന് ആൾ ഔട്ടാവുകയായിരുന്നു.

75 പന്തിൽ 100 റൺസ് അടിച്ച സുരേഷ് റെയ്നയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ഏഴാം ഓവറില്‍ ക്രിസ് വോക്സിന്റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ജോസ് ബട്ലര്‍ പിടിച്ച് ധവാന്‍ (11) മടങ്ങി.

അതേ ഓവറില്‍ കോഹിലി ‘പൂജ്യ’നായി പുറത്തായതോടെ ഇന്ത്യ മറ്റൊരു തകര്‍ച്ച മുന്നില്‍ കാണുകയായിരുന്നു. പിന്നീട് നാലാമനായത്തെിയ അജിന്‍ക്യ രഹാനയും രോഹിതും പിന്നീട് ഇന്നിങ്സ് കെട്ടിപ്പടുക്കുകയായിരുന്നു. രോഹിത് ശർമ്മയും എംഎസ് ധോണിയും 52 റൺസ് വീതം നേടി.

അരങ്ങേറ്റ മത്സരം കളിച്ച അലക്സ് ഹെയ്ല്‍സാണ്(40) ഇംഗ്ളണ്ടിന്റെ ടോപസ്കോറര്‍. ഓയിന്‍ മോര്‍ഗന്‍ 28ഉം ബെന്‍ സ്റ്റോക്ക്സ് 23ഉം അലിസ്റ്റര്‍ കുക്ക് 19ഉം റണ്‍സെടുത്തു. രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിനും മുഹമ്മദ് ഷമിയും രണ്ടും ഭുവനേശ്വര്‍ കുമാറും റെയ്നയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :