സച്ചിനോ പോണ്ടിംഗോ മഹാന്‍

ജി കെ

WEBDUNIA|
PRO
ഇന്ത്യയുടെ സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റില്‍ അരങ്ങേറിയതു മുതല്‍ പല കാലഘട്ടങ്ങളില്‍ പലതാരങ്ങളുമായി താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കരിയറിന്‍റെ തുടക്കകാലത്ത് സുനില്‍ ഗവാസ്കറുമായും പിന്നീട് ഇതിഹാസ താരം ഡോണ്‍ ബ്രാഡ്‌മാനുമായും ബ്രയാന്‍ ലാറയുമായുമെല്ലാം സച്ചിനെ താരതമ്യം ചെയ്തിട്ടുണ്ട്.

എന്നാല്‍ സച്ചിന്‍റെ സമകാലീനനായ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗുമായി സച്ചിനെ അധികമൊന്നും ആരും താരതമ്യം ചെയ്തിട്ടില്ല. സമകാലീന ക്രിക്കറ്റില്‍ സച്ചിന്‍റെ സെഞ്ച്വറികളുടെ റെക്കോര്‍ഡ് (ടെസ്റ്റിലെങ്കിലും) തകര്‍ക്കാന്‍ കെല്‍‌പ്പുള്ള ഒരേയൊരു താരമായിട്ടും പോണ്ടിംഗിനെ സച്ചിനുമായി താരതമ്യം ചെയ്യാതിരിക്കുന്നതിന് മറ്റു പലകാരണങ്ങളുമുണ്ടാകാം.

എങ്കിലും ഇന്ന് പാകിസ്ഥാനെ കീഴടക്കി പോണ്ടിംഗ് പിന്നിട്ടൊരു നാഴികകല്ല് സച്ചിന്‍ ഇനിയെത്ര ടെസ്റ്റ് കളിച്ചാലും മറികടക്കാനാവില്ല എന്നതാണ് ഇപ്പോള്‍ ഇങ്ങനെയൊരു താരതമ്യം ആവശ്യമായി വരുന്നതിന് പിന്നിലെ കാരണം. ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളില്‍ പങ്കാളിയായ താരമെന്നതിനു പുറമെ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ഓസീസിന് സമ്മാനിച്ച നായകനെന്ന റെക്കോര്‍ഡും സച്ചിന്‍റെ പകുതി മാത്രം പ്രതിഭയുള്ള പോണ്ടിംഗ് ഇന്ന് പിന്നിട്ടു.

90 കളുടെ മധ്യത്തില്‍ ഓസീ‍നായി അരങ്ങേറിയതു മുതല്‍ 93 ടെസ്റ്റ് വിജയങ്ങളിലാണ് പോണ്ടിംഗ് തന്‍റെ സാന്നിധ്യമറിയിച്ചത്. സച്ചിന്‍ അടങ്ങിയ ഇന്ത്യന്‍ ടീം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 100 വിജയങ്ങള്‍ മാത്രമാണ്. അതിന് സച്ചിനെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും ഓസീസ് വിജയങ്ങളില്ലാം പോണ്ടിംഗിന്‍റെ സംഭാവനകള്‍ എത്രമാത്രം നിര്‍ണായകമായിരുന്നുവെന്ന് കണക്കുകള്‍ നോക്കുമ്പോഴാണ് സച്ചിനേക്കാള്‍ അല്ലെങ്കില്‍ സച്ചിനോളമെങ്കിലും പോണ്ടിംഗ് കേമനാണെന്ന് നമുക്ക് സമ്മതിക്കേണ്ടി വരുന്നത്.

ഓസ്ട്രേലിയക്കായി പോണ്ടിംഗ് നേടിയത് 38 ടെസ്റ്റ് സെഞ്ച്വറികളാ‍ണ് അവയില്‍ 24ഉം ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായി. അതായത് പോണ്ടിംഗ് നേടിയ സെഞ്ച്വറികളില്‍ 63 ശതമാനവും ഓസീസ് വിജയത്തിന് മുതല്‍ക്കൂട്ടായി. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ നായകന്‍ ഇന്‍‌സമാം ഉള്‍-ഹഖ് മാത്രമേ പോണ്ടിംഗിനു മുന്നിലുള്ളു. ഇന്‍സ്മാം നേടിയ 25 സെഞ്ച്വറികളില്‍ 17ഉം പാകിസ്ഥാനെ ജയിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :