കപിലിന്റെ ചെകുത്താന്മാര്‍ കരുത്തറിയിച്ച ദിനം

ക്രിക്കറ്റ്, ഇന്ത്യ, ലോകകപ്പ്
vishnu| Last Updated: ബുധന്‍, 4 ഫെബ്രുവരി 2015 (19:12 IST)
1983-ലെ മൂന്നാം ലോകകപ്പ് മത്സരം. പതിവു പോലെ ഇംഗ്ലണ്ട് ഇത്തവണയും ആതിഥേയ രാജ്യമായി. വാതുവയ്പ്പികാര്‍ സജീവം. എല്ലവരും ഉറപ്പിച്ചത് ഇത്തവണയും കരുത്തന്മാരായ വെസ്റ്റ് ഇന്‍ഡീസ് കിരീടം ചൂടുമെന്നായിരുന്നു. ആരും തന്നെ മറ്റൊരാള്‍ക്കും സാധ്യത കല്‍പ്പിച്ചിരുന്നില്ല. അതേപൊലെ സാധ്യത് ഉണ്ടായിരുന്നത് കഴിഞ്ഞ തവണ സെമിയില്‍ വീറെടുത്ത പാകിസ്ഥാന്‍,
ഫൈനലില്‍ എത്തിയ ഇംഗ്ലണ്ട്, സെമിയില്‍ തോറ്റു തുന്നം പാടിയ ഓസ്ട്രേയിലിയ തുടങ്ങിയ വമ്പന്മാര്‍ക്കായിരുന്നു.

ഗ്രൂപ്പ് മത്സരങ്ങളില്‍ തന്നെ എല്ലാത്തിലും തോപ്പിയിട്ട ഇന്ത്യയ്ക്ക് ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് വാതുവെപ്പുകാര്‍ക്കിടയില്‍ 66-1 എന്ന നിലയിലായിരുന്നു കപിലിന്റെ നേതൃത്വത്തില്‍ മത്സരത്തിനെത്തിയ ഇന്ത്യന്‍ ടീമിനുള്ള സാധ്യത. മൂന്നാം ലോകകപ്പ് നടക്കുന്ന വേളയിലാണ് ശ്രീലങ്ക ടെസ്റ്റ് പദവി നേടിയത്. സിംബാബ്‌വെ ഐസിസി ട്രോഫിയിലൂടെ യോഗ്യത നേടുകയും ചെയ്തു.

ഒട്ടേറെ പുതുമകള്‍ വന്ന ലോകകപ്പായിരുന്നു മൂന്നാമത്തേത്. സ്റ്റമ്പുകളില്‍ നിന്ന് 30 വാര ദൂരത്തില്‍ ഒരു ഫീല്‍ഡിങ് വൃത്തം നടപ്പില്‍ വരുത്തി. നാല് ഫീല്‍ഡര്‍മാര്‍ എല്ലാ സമയവും ഈ വൃത്തത്തിനുള്ളില്‍ ഉണ്ടായിരിക്കണം എന്ന് നിഷ്കര്‍ഷിക്കുന്ന നിയമവും വന്നു. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങിയ കാലം മുതല്‍ കൈയ്യടക്കി വച്ചിരുന്ന ലോകകിരീടം കേവലം 25 വയസുള്ള കപില്‍ ദേവ് നിഖുഞ്ജ് എന്ന ക്യാപ്റ്റന്റെ കീഴില്‍ അണിനിരന്ന ചെകുത്താന്മാര്‍ വെസ്റ്റിന്‍ഡീസില്‍ നിന്നും പിടിച്ചുവാങ്ങി.

ലതാമങ്കേഷ്കര്‍ ഗാനമേള നടത്തി സംഘടിപ്പിച്ച പണവുമായി ലോകകപ്പ് കളിക്കാന്‍ ഇറങ്ങിത്തിരിച്ച മത്സരത്തിന്റെ തുടക്കം തന്നെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. കരുത്തരെന്ന് ലോകം കരുതിയിരുന്ന കരീബിയന്‍ ടീമിനെ ദുര്‍ബലരെന്ന് കണ്ട് പുഛിച്ചു തള്ളിയ ഇന്ത്യ ആദ്യ മത്സരത്തില്‍ തന്നെ 34 റണ്‍സിന് തോല്‍‌പ്പിച്ച് വരവറിയിച്ചു. ക്രിക്കറ്റ് ലോകം കണ്ട മികച്ച ബൌളര്‍മാര്‍ തലങ്ങും വിലങ്ങും മൂര്‍ച്ചയേറിയ പന്തുകള്‍ പായിച്ചിട്ടും 60 ഓവറില്‍ 262 റണ്‍ എന്ന് ലക്ഷ്യം ഇന്ത്യ വെസ്റ്റിന്‍ഡീസിനു മുന്നില്‍ വച്ചു.

പിന്നിട് 228 എടുത്ത് പരാജയം സമ്മതിക്കുമ്പോള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ പേര് എഴുതപ്പെടുകയായിരുന്നു. പിന്നീട് അടുത്ത മത്സരത്തില്‍ ഇന്ത്യ സിംബാ‌ബ്‌വെയെ കിഴടക്കി. എന്നാല്‍ മത്സര വിജയത്തിന്റെ പ്രഭ കെടുത്തി ഓസ്ട്രെലിയയ്ക്കു മുന്നില്‍ ഇന്ത്യ അടിപതറി. 1983 ജൂണ്‍ 13ന് 162 റണ്‍സിന് ഇന്ത്യ പരാജയം ഏറ്റുവാങ്ങി. തൊട്ടു പിന്നാലെ വെസ്റ്റിന്‍ഡീസുമായുള്ള മത്സരത്തില്‍ 66 റണ്‍സിന് പരാജപ്പെട്ടതോടെ ഇന്ത്യ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പിച്ചതുപോലെയായി.

അടുത്ത മത്സരം സിം‌ബാവേയുമായിട്ടായിരുന്നു. 17 റണ്‍സിനിടയില്‍ അഞ്ചുവിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഇന്ത്യ ലോകകപ്പ് സ്വപ്നങ്ങള്‍ മറക്കാന്‍ ശ്രമിക്കുമ്പോളായിരുന്നു കപില്‍ ദേവ് എന്ന് ചെകുത്താന്‍ ഇന്ത്യയെ വിജയ തീരമണിയിച്ചത്. ഒറ്റയ്ക്ക് 138 ബോളില്‍ നിന്ന് 175 റണ്‍ എന്ന് അവിശ്വസനീയമായ കുതിപ്പാണ് ലോകം കപിലില്‍ കണ്ടത്. 266 എന്ന സുരക്ഷിത തീരത്ത് ഇന്ത്യയെ എത്തിച്ചപോള്‍ കപില്‍ ക്യാപ്റ്റന്‍ എന്നപേര് അന്വര്‍ഥമാക്കി. പിന്നെ ഇന്ത്യ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

മറുപടി നല്‍കാനിറങ്ങിയ സിംബാവെയെ 31 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. പിന്നീട് ഓസ്ട്രേലിയയെ 118 റണ്‍സിനു പരാജയപ്പെടുത്തി സെമിയില്‍ എത്തി. തുടര്‍ന്ന് ഇന്ത്യയെ പരിഹസിച്ചുകൊണ്ടിരുന്ന് ഇഗ്ലിഷ് താരങ്ങളുടെ വായടപ്പിച്ചുകൊണ്ട് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. പിന്നെയായിരുന്നു ഇന്ത്യ എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നതും വെസ്റ്റ് ഇന്‍ഡീസ് മറക്കാന്‍ ശ്രമിക്കുന്നതുമായ ആദിനം വന്നെത്തിയത്.

1983 ജൂണ്‍ 25 പാകിസ്ഥാനെ സെമിയില്‍ പരാജയപ്പെടുത്തി ഫൈനലില്‍ എത്തിയ വെസ്റ്റിന്‍ഡീസ് ലക്ഷ്യമിട്ടത് ദുര്‍ബലരായ ഇന്ത്യയെ പരാജയപ്പെടുത്തി മൂന്നാമതും കപ്പുനേടുക എന്നതുമാത്രം. വെസ്റ്റിന്‍ഡീസിന്റെ പേസര്‍മാര്‍ക്കുമുന്നില്‍ ഇന്ത്യ ദയനീയമായി തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു ലോര്‍ഡില്‍ അന്ന് കണ്ടത്. 54.4 ഓവറില്‍ 183 എന്ന ദുര്‍ബലമായ സ്കോറില്‍ ഇന്ത്യ ഒതുങ്ങിക്കൂടി. കിരീടമുറപ്പിച്ച് മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനു പക്ഷെ തുടക്കത്തില്‍ തന്നെ അപകടം മണത്തു.

സ്കോര്‍ അഞ്ചില്‍ നില്‍ക്കവെ ക്കൂറ്റണ്ടികാരനായ ഗോര്‍ഡന്‍ ഗ്രിനിഡ്ജിന്റെ വിക്കറ്റ് ഇന്ത്യന്‍ ബൌളര്‍ ബല്വീന്ദര്‍ സിംഗ് സന്ദു തെറിപ്പിച്ചു. പിന്നീട് ഒന്നൊഴിയാതെ കരീബിയന താരങ്ങളുടെ ഗാലറിയിലേക്കുള്ള മാര്‍ച്ച്പാസ്റ്റാണ് ലോകം കണ്ടത്. സ്കോര്‍ 140ല്‍ എത്തി നില്‍ക്കെ 43 റണ്‍സ് അകലെ ഇന്ത്യ ക്രിക്കറ്റ് കിരീടത്തിന് പുതിയ അവകാശികളായി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :