മോഹന്‍ലാല്‍ തന്നെ കുഞ്ഞാലി മരക്കാര്‍; പ്രിയദര്‍ശന്‍ ചിത്രം പ്രഖ്യാപിച്ചു - ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ! ചെലവ് 100 കോടി!

BIJU| Last Modified ശനി, 28 ഏപ്രില്‍ 2018 (16:52 IST)
കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ തന്നെ എത്തുന്നു. ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യും. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ അവതരിപ്പിക്കുന്ന ഇരുപത്തഞ്ചാം ചിത്രമാണ് കുഞ്ഞാലിമരയ്ക്കാര്‍. ‘മരക്കാര്‍ - അറബിക്കടലിന്‍റെ സിംഹം’ എന്നാണ് ചിത്രത്തിന് പേര്.

100 കോടിയോളം മുതല്‍മുടക്കില്‍ എത്തുന്ന സിനിമയ്ക്ക് കോണ്‍‌ഫിഡന്‍റ് ഗ്രൂപ്പ് ഉള്‍പ്പടെയുള്ളവര്‍ പണം മുടക്കുന്നുണ്ട്. മമ്മൂട്ടി നേരത്തേ ‘കുഞ്ഞാലിമരയ്ക്കാര്‍’ പ്രഖ്യാപിച്ചിരുന്നു. സന്തോഷ് ശിവനാണ് ആ സിനിമ സംവിധാനം ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ ആ പ്രൊജക്ടിനെപ്പറ്റി വിവരങ്ങള്‍ ഒന്നുമില്ല.

സന്തോഷ് ശിവനും പ്രിയദര്‍ശനും ഒരേസമയമാണ് കുഞ്ഞാലിമരയ്ക്കാറെക്കുറിച്ച് സിനിമ ആലോചിച്ചത്. ആദ്യം പ്രഖ്യാപിച്ചത് സന്തോഷ് ശിവന്‍ - മമ്മൂട്ടി പ്രൊജക്ട് ആണെന്ന് മാത്രം. എന്നാല്‍ ആറുമാസത്തെ സമയം മമ്മൂട്ടിയുടെ ടീമിന് കൊടുക്കുകയാണെന്നും അവര്‍ക്ക് ചിത്രം ആരംഭിക്കാനായില്ലെങ്കില്‍ താന്‍ കുഞ്ഞാലിമരയ്ക്കാറുമായി മുന്നോട്ടുപോകുമെന്നും പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. എന്തായാലും ഇപ്പോള്‍ പ്രിയദര്‍ശന്‍ തന്‍റേ സ്വപ്നപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു - ‘മരക്കാര്‍ - അറബിക്കടലിന്‍റെ സിംഹം’.

പ്രിയദര്‍ശന്‍റെ വാക്കുകള്‍:

ഇതൊരു ടൈറ്റില്‍ ലോഞ്ച് മാത്രമാണ്. നവംബര്‍ ഒന്നാം തീയതി ഷൂട്ടിംഗ് തുടങ്ങും. ഹൈദരാബാദില്‍. മൂന്ന് മാസത്തെ ഷൂട്ടിംഗാണ്. പകുതിയോളം ചിത്രം കടലില്‍ ഷൂട്ട് ചെയ്യും. വലിയ പോസ്റ്റ് പ്രൊഡക്ഷന്‍ ആവശ്യമാണ്. എന്‍റെയും ലാലിന്‍റെയും പഴയ സ്വപ്നമാണ് ഇത്. ടി ദാമോദരന്‍ മാഷാണ് ഈ പ്രൊജക്ടിനെപ്പറ്റി ആദ്യം പറയുന്നത്. അദ്ദേഹം മരിച്ച ശേഷം കുറച്ചുകാലത്തേക്ക് ഇത് മാറിപ്പോയി. ഇത് ഞങ്ങളുടെ കരിയറിലെ ഡ്രീം സിനിമയാണ്. ആന്‍റണിയോടും പാര്‍ട്‌ണറായ സന്തോഷിനോടും കോണ്‍‌ഫിഡന്‍റ് ഗ്രൂപ്പിനോടും നന്ദിയുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് താരങ്ങള്‍ ഉണ്ടാകും. ബ്രിട്ടീഷ് താരങ്ങളും ഉണ്ടാകും. ചൈനീസ് താരവും ചിത്രത്തില്‍ അഭിനയിക്കും.

ഞാന്‍ മൂന്നാം ക്ലാസില്‍ പഠിച്ച കുഞ്ഞാലിമരക്കാര്‍ തന്നെയാണ് ഈ സിനിമയും. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളാണ് ചിത്രത്തിന്‍റെ കഥ നടക്കുന്ന കാലഘട്ടം. ചണവും കോട്ടനും ചേര്‍ന്ന ഉടുപ്പുകളായിരുന്നു അന്നത്തെ കാലത്ത് ആളുകള്‍ ധരിച്ചിരുന്നത്. അന്ന് 19 ഡിഗ്രിയായിരുന്നു നമ്മുടെ നാട്ടിലെ പരമാവധി ചൂട്. അത് അനുസരിച്ചുള്ള വസ്ത്രാലങ്കാരമായിരിക്കും ചിത്രത്തിന്. ചരിത്രത്തിന്‍റെ പല വ്യാഖ്യാനങ്ങളും നമ്മുടെ ഭാവനയും ചേര്‍ന്നതായിരിക്കും മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. ഈ സിനിമയ്ക്ക് ബജറ്റില്ല. ഒരു ബജറ്റ് മുമ്പില്‍ നിര്‍ത്തി ഈ സിനിമ ചെയ്യാനാകില്ല. 100 കോടിക്കുള്ളില്‍ നിര്‍ത്താവുന്ന ഒരു സിനിമയായിരിക്കും ഇത്. 95 കോടിക്കുള്ളില്‍ സിനിമ തീര്‍ത്തുതരാമെന്ന് ആന്‍റണിയോട് ഞാന്‍ പറഞ്ഞു.

നാലാമത്തെ കുഞ്ഞാലിമരയ്ക്കാരെ കുറിച്ചുതന്നെയാണ് ഈ സിനിമ. മറ്റൊരു കുഞ്ഞാലിമരക്കാര്‍ പ്രൊജക്ടിന്‍റെ കാര്യം അറിഞ്ഞിരുന്നു. ആറേഴുമാസം കാത്തിരുന്ന ശേഷമാണ് ഇപ്പോള്‍ ഞങ്ങള്‍ ഈ സിനിമ ചെയ്യുന്നത്. അങ്ങനെ ഒരു സിനിമ നടക്കുന്നതായി എന്‍റെ അറിവിലില്ല. ഈ വര്‍ഷം അങ്ങനെ ഒരു സിനിമ ചെയ്യുന്നില്ലെന്ന് സന്തോഷ് ശിവന്‍ അറിയിച്ചു. ആ സിനിമ മുമ്പോട്ടു പോകുന്നെങ്കില്‍ പോകട്ടെ. ഞങ്ങള്‍ എന്തായാലും ഈ ചിത്രവുമായി നീങ്ങുകയാണ്. ദാമോദരന്‍ മാസ്റ്ററുമായുള്ള ചര്‍ച്ചയില്‍ നിന്നുവന്ന കാര്യങ്ങള്‍ അടിസ്ഥാനമാക്കി ഞാനും അനു ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്.

മോഹന്‍ലാലിന്‍റെ വാക്കുകള്‍:

കാലാപാനിക്ക് ശേഷം ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞു. വലിയ സിനിമകള്‍ ചെയ്യാന്‍ കഴിയുന്ന ഒരു സമയമാണിത്. ദാമോദരന്‍ മാഷ് ഈ സിനിമയെപ്പറ്റി ഒരുപാട് ഗവേഷണം നടത്തിയിരുന്നു. ഇതൊരു വലിയ സിനിമയാണ്. മറ്റ് രാജ്യങ്ങളിലെ ഒരുപാട് താരങ്ങള്‍ ഉണ്ടാകും.

ആന്‍റണി പെരുമ്പാവൂരിന്‍റെ വാക്കുകള്‍:

വലിയ അഭിമാനത്തിന്‍റെ നിമിഷങ്ങളാണ്. ആശീര്‍വാദിന്‍റെ ഇരുപത്തഞ്ചാമത്തെ സിനിമയാണിത്. ആ സിനിമയ്ക്ക് സിംഹം എന്ന പേരുവന്നിരിക്കുന്നു എന്നത് സന്തോഷം. മോഹന്‍ലാല്‍ സാറിന്‍റെയും പ്രിയന്‍ സാറിന്‍റെയും ഈ വലിയ സ്വപ്നത്തിന്‍റെ കൂടെ നില്‍ക്കുന്നതില്‍ വളരെ സന്തോഷം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :