ക്രിസ്മസ് പണ്ട് സൂര്യദേവന്‍റെ ജന്‍‌മദിനമായിരുന്നു!

BIJU| Last Updated: തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (22:04 IST)
ക്രിസ്തീയ കലണ്ടര്‍ പ്രകാരമുള്ള പുണ്യദിനമാണ് ക്രിസ്മസ്. ഉണ്ണിയേശുവിന്‍റെ ജനനമാണ് ക്രിസ്മസായി ആചരിക്കപ്പെടുന്നത്. 25 ദിവസത്തെ നോമ്പ് അനുഷ്ഠിച്ച് ഓരോ ക്രൈസ്തവനും ക്രിസ്മസിനായി കാത്തിരിക്കുകയാണ്. സമ്മാനങ്ങളുടെയും സൌഹൃദങ്ങളുടെയും കൈമാറ്റത്തിന്‍റെ കാലംകൂടിയാണ് ക്രിസ്മസ്.

ചരിത്രപരമായി നോക്കുകയാണെങ്കില്‍ ക്രിസ്മസിന് രേഖകളില്ല. ഡിസംബര്‍ 25 എങ്ങനെ അപ്പോള്‍ ക്രിസ്മസായി എന്നല്ലേ നിങ്ങള്‍ ചോദിക്കാന്‍ വരുന്നത്? പറഞ്ഞുതരാം. ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ട് മുതലാണ് ക്രിസ്മസ് ഡിസംബര്‍ 25 ന് ആചരിക്കപ്പെടാന്‍ തുടങ്ങിയെന്നാണ് ഏറ്റവും ശക്തമായ വാദം.

ഇനി ഒരു ചെറിയ കഥ പറഞ്ഞുതരാം. റോമിലെ രാജാവായിരുന്നു കോണ്‍സ്റ്റന്‍റൈന്‍. അദ്ദേഹം സോള്‍ഇന്‍ വിക്റ്റസ് മതവിശ്വാസിയായിരുന്നു. പേര് കേട്ട് പേടിക്കണ്ട, നാലാം നൂറ്റാണ്ടു വരെ റോമാക്കാരുടെ ഔദ്യോഗിക മതത്തിന്‍റെ പേരാണിത്. സോള്‍ ഇന്‍വിക്റ്റസ് എന്നാല്‍ മറഞ്ഞിരിക്കുന്ന സൂര്യന്‍. റോമന്‍ മതത്തില്‍ ഡിസംബര്‍ 25 സൂര്യദേവന്‍റെ ജന്മദിനമായിട്ടായിരുന്നു ആദ്യകാലങ്ങളില്‍ ആഘോഷിച്ചിരുന്നത്.

എന്നാല്‍ രാജാവായ കോണ്‍സ്റ്റൈന്‍റൈന്‍ ക്രിസ്തുമതം സ്വികരിച്ചതോടെ ആഘോഷങ്ങളും മാറി. സൂര്യദേവന്‍റെ ജന്മദിനമായ ഡിസംബര്‍ 25 അദ്ദേഹം ക്രിസ്തുമസായി പ്രഖ്യാപിച്ചു. അങ്ങനെ ഡിസംബര്‍ 25 ക്രൈസ്തവര്‍ക്കും പേഗന്‍ മാര്‍ക്കും പൊതു ആഘോഷദിവസമായി. പക്ഷേ ഡിസംബര്‍ 25 അടിസ്ഥാനപരമായി പേഗന്‍മാരുടെ ആഘോഷ ദിനമായതിനാല്‍ പല പ്രൊട്ടസ്റ്റന്‍റുകാരും ഡിസംബര്‍ 25 പിറവിത്തിരുന്നാളായി ആചരിച്ചില്ല. ഇന്നും ചില പ്രൊട്ടസ്റ്റ്ന്‍റുകാര്‍ ക്രിസ്മസ് ഡിസംബര്‍ 25 ന് ആചരിക്കാറില്ല.

ചരിത്രപരമായി വേറോരു വസ്തുത കൂടി ക്രിസ്മസിന് പിന്നിലുണ്ട്. ലൂയിസ് ഡച്ചന്‍സിന്‍റെ (1889) അഭിപ്രായപ്രകാരം മറിയത്തിന്‍റെ വിശുദ്ധഗര്‍ഭധാരണത്തിനു ശേഷം ഒന്‍പത് മാസം കഴിഞ്ഞ് വരുന്ന ദിവസമാണ് ക്രിസ്മസ്. മാര്‍ച്ച 25 ആണ് കന്യകാമറിയത്തിന്‍റെ വിശുദ്ധഗര്‍ഭധാരണ ദിനമായി കണക്കാക്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :