സ്പിരിറ്റില്‍ പ്രകാശ്‌രാജിന് പകരക്കാരനില്ല!

WEBDUNIA|
PRO
“ഇത്രയും നിരുത്തവാദിത്തം കാട്ടുന്ന ഒരു നടനുമായി എങ്ങനെ സഹകരിക്കും. ചിത്രീകരണം തുടങ്ങും മുമ്പ് അദ്ദേഹം പിന്‍‌മാറിയത് നന്നായി” - സ്പിരിറ്റ് എന്ന തന്‍റെ പുതിയ ചിത്രത്തില്‍ നിന്ന് നടന്‍ പ്രകാശ് രാജ് പിന്‍‌മാറിയതിനെക്കുറിച്ച് സംവിധായകന്‍ രഞ്ജിത് പ്രതികരിച്ചത് ഇങ്ങനെയാണ്.

സ്പിരിറ്റ് ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. പ്രകാശ് രാജ് അവതരിപ്പിക്കാനിരുന്ന അലക്സി തദേവൂസ് എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് രഞ്ജിത്തിന്‍റെ സന്തതസഹചാരിയും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ്. എന്നാല്‍ സ്പിരിറ്റില്‍ താന്‍ പ്രകാശ് രാജിന്‍റെ പകരക്കാരനല്ലെന്ന് ശങ്കര്‍ പറയുന്നു.

“ഞാന്‍ യഥാര്‍ത്ഥമായ അര്‍ത്ഥത്തില്‍ പ്രകാശ് രാജിന്‍റെ പകരക്കാരനല്ല. പ്രകാശ് രാജ് ചെയ്യാനിരുന്ന വലിയ കഥാപാത്രത്തെ കുറച്ചുകൂടി ലളിതമായ രീതിയില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. പ്രകാശ് രാജ് ചെയ്യാനിരുന്ന കഥാപാത്രത്തിന്‍റെ ഒരു നിഴല്‍ മാത്രമാണ് അത്” - ശങ്കര്‍ രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു.

ഡേറ്റില്ലാത്തതുകൊണ്ടാണ് താന്‍ സ്പിരിറ്റില്‍ നിന്ന് പിന്‍‌മാറിയതെന്നാണ് പ്രകാശ് രാജ് അറിയിച്ചിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ കാരണം പ്രതിഫലത്തര്‍ക്കമാണെന്നാണ് സൂചന. മൂന്നുകോടി രൂപയാണത്രെ സ്പിരിറ്റില്‍ അഭിനയിക്കാന്‍ പ്രകാശ് രാജ് ചോദിച്ചത്. ആ സിനിമയുടെ മൊത്തം ബജറ്റ് പോലും അത്രയും വരില്ല. അതുകൊണ്ടുതന്നെ പ്രകാശ് രാജിനെ ഒഴിവാക്കി ശങ്കര്‍ രാമകൃഷ്ണനെ രഞ്ജിത് ആ കഥാപാത്രത്തെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പ്രകാശ് രാജ് ചെയ്യാനിരുന്ന കഥാപാത്രത്തെ ഡയല്യൂട്ട് ചെയ്താണ് ശങ്കറിനെ ഏല്‍പ്പിച്ചത് എന്നതാണ് സത്യം.

“മുമ്പ് അധ്യാപകനായിരുന്ന, ഇപ്പോള്‍ കര്‍ഷകനായ അലക്സി തദേവൂസ് എന്ന കഥാപാത്രത്തെയാണ് ഞാന്‍ സ്പിരിറ്റില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന രഘുനന്ദന്‍ എന്ന കഥാപാത്രത്തിന്‍റെ അടുത്ത സുഹൃത്താണ്. ചെറുതെങ്കിലും വളരെ പ്രാധാന്യമുള്ള ഒരു വേഷം” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :