സിനിമയുടെ കവിയെന്നറിയപ്പെടുന്ന ബെര്‍ഗ്‌മാന്‍ ഇനി ഓര്‍മ്മ.
എന്തായിരിക്കും ബെര്‍ഗ്‌മാനെന്ന ക്ലാസ് സംവിധായകനെ നിര്‍മ്മിച്ചത്?. സംശയമില്ല, ബാല്യകാലം അടിച്ചേല്‍പ്പിച്ച ദുരിതങ്ങള്‍ തന്നെ. കടുത്ത അച്ചടക്കത്തോടെയാണ് ബെര്‍ഗ്‌മാനെ അച്ഛന്‍ ലുതേരന്‍ ചാപ്ലിന്‍ വളര്‍ത്തിയത്. ജീവിതം പകര്‍ന്നു നല്‍കിയ കയ്പ്പ് നീര്‍ ഒരു പാട് കുടിച്ചപ്പോള്‍ ബെര്‍ഗ്‌മാനെന്ന സ്വാഭാവിക സംവിധായകന്‍ രൂപം കൊണ്ടു.
കുട്ടിക്കാലത്ത് സ്വന്തം വേദനകള്‍ മറക്കാനുള്ള ഉപാധിയായിരുന്നു ബെര്‍ഗ്‌മാന് നാടകവും,സിനിമയും. പിഴവില്ലാത്ത ബെര്‍ഗ്‌മാന്‍ സിനിമയിലെ ഫ്രെയിമുകള്‍ ആസ്വദിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും നാടക രംഗത്തെ പരിചയം ഈ പ്രതിഭയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്ന്.
പ്രണയം, മരണം, ദൈവം എന്നിയെക്കുറിച്ചുള്ള അഗാധത നിറഞ്ഞ അന്വേഷണങ്ങള്‍ ബെര്‍ഗ്‌മാന്‍ ചിത്രങ്ങളില്‍ ദര്‍ശിക്കാം. ‘’ സിനിമക്കായി ആദ്യം വേണ്ടത് യന്ത്രങ്ങളും,അഭിനേതാക്കളുമാണ്. പിന്നീടുള്ളതെല്ലാം രണ്ടാമത് വരുന്ന കാര്യങ്ങളാണ്’‘ -ബെര്‍ഗ്‌മാന്‍ ഒരിക്കല്‍ പറഞ്ഞു.
ബെര്‍ഗ്മാന്‍റെ ‘സെവന്‍ത്ത് സീലെ‘ന്ന സിനിമയില്‍ നായകന്‍ മരണവുമായി ചതുരംഗംകളിക്കുന്നു. കാലത്തിനെ അതി ജീവിക്കുന്ന ഒരു സിനിമയാണ് ഇതെന്നാണ് സിനിമാ നിരൂപകര്‍ വാഴ്ത്തുന്നത്. ഇതിലെ നായകന്‍ പ്രതിനിധീകരിക്കുന്നത് മനുഷ്യരാശിയെയാണ്. ഓരോ നിമിഷവും മനുഷ്യന്‍ മരണത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നു.
ബെര്‍ഗ്‌മാന്‍ വിട പറഞ്ഞപ്പോള്‍ ലോക സിനിമയ്ക്ക് നഷ്‌ടമായത് സിനിമയിലൂടെ തത്വ ശാസ്ത്രം പകര്‍ന്നു നല്‍കുവാന്‍ കഴിഞ്ഞിരുന്ന സംവിധായകനെയാണ്.