സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ നടന്‍

KBJWD
കഷണ്ടി തലയുള്ള, പരുക്കന്‍ മുഖമുള്ള ഭരത് ഗോപി മലയാള സിനിമയിലെ ശ്രദ്ധേയമായ നായകകഥാപാത്രങ്ങളെ അവതരിപ്പിച്ച വ്യക്തിയായിരുന്നുവെന്ന് പുതു തലമുറക്ക് വിശ്വസിക്കുവാന്‍ പ്രയാസമായിരിക്കും. പരുക്കന്‍ കഥാപാത്രങ്ങളെക്കൊണ്ട് ഒരു തലമുറയുടെ മനസ്സിനെ അസ്വസ്ഥമാക്കിയ ഈ നടന്‍റെ അസാന്നിദ്ധ്യം മലയാള സിനിമ മേഖലക്ക് കനത്ത നഷ്‌ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

നസീറിനെപ്പോലുള്ള സുന്ദരന്‍‌മാര്‍ അരങ്ങു വാഴുന്ന മലയാള സിനിമയില്‍ തനിക്ക് തിളങ്ങുവാന്‍ കഴിയുമോയെന്ന് ഗോപി സംശയിച്ചിരുന്നു. എന്നാല്‍, കാലം അദ്ദേഹത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഗോപി കലയ്ക്കായി തന്‍റെ ജീവിതം അര്‍പ്പിച്ചു.

കലയെ വിട്ടു കൊണ്ടുള്ള ഒരു ജീവിതം അദ്ദേഹത്തിന് ഇല്ലായിരുന്നു. അതു കൊണ്ടാണ് അസുഖബാധിതനായിട്ടും അദ്ദേഹം സിനിമകളില്‍ അഭിനയിക്കുവാന്‍ തയ്യാറായിയത്. യവനികയില്‍ ജലജയുടെ കഴുത്ത് പിടിച്ച് ഞെരിക്കുമ്പോള്‍ ഈ നടന്‍റെ മുഖത്ത് വിരിയുന്ന ഭാവം മാത്രം മതി അദ്ദേഹത്തിന്‍റെ ക്ലാസ് മനസ്സിലാക്കുവാന്‍. കാലമേറെ കഴിഞ്ഞാലും മനസ്സില്‍ നില്‍ക്കുന്നതാണ് ഗോപിയുടെ മുഖത്തെ ഭാവം.

തനതായ ശബ്ദ ക്രമീകരണം കൊണ്ടും ഭാവ നിയന്ത്രണം കൊണ്ടും അദ്ദേഹം മലയാള സിനിമ ചരിത്രത്തില്‍ തന്‍റെ പേര് കൊത്തിവെച്ചു. അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ കൊടിയേറ്റത്തിലെ കഥാപാത്രത്തെ തന്നെ പരിഗണിക്കുക. ഇതിലെ ഭരത് ഗോപിയുടെ ശങ്കരന്‍‌കുട്ടിയെന്ന നായക കഥാപാത്രം ഒരു മടിയനാണ്. അയാളെ സംബന്ധിച്ച് ഉത്തരവാദിത്വങ്ങളൊന്നുമില്ല. അരാജകവാദപരമായ ഈ സമീപനത്തെ ഗോപി അനശ്വരമാക്കി.

വേഗതയിലുള്ള ഒരു അഭിനയ പ്രകടനമല്ല ഗോപിയുടേത്. അദ്ദേഹം സംഭാഷണം അവതരിപ്പിക്കുമ്പോഴും നടക്കുമ്പോഴും നമ്മള്‍ക്കത് വ്യക്തമായി മനസ്സിലാകും. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴും ഗോപി നാടകത്തെ ഉപേക്ഷിച്ചില്ല. അദ്ദേഹം സജീവമായി ആ രംഗത്തിന് ആവശ്യമായ സംഭാവനകള്‍ നല്‍കി. നവീകരിച്ചും സ്വീകരിച്ചും അദ്ദേഹം മലയാള നാടക രംഗത്തിന് ആവശ്യമായ തിളക്കം നല്‍കി.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :