‘തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് മമ്മൂട്ടി, അയാളിലെ മനുഷ്യനെ തിരിച്ചറിഞ്ഞവർ ചുരുക്കം‘

‘അഹങ്കാരി എന്ന വിളിപ്പേരേ ഉള്ളു, മമ്മൂട്ടിയിലെ മനുഷ്യനെ തിരിച്ചറിഞ്ഞവർ ചുരുക്കും’

അപർണ| Last Updated: ബുധന്‍, 14 നവം‌ബര്‍ 2018 (12:18 IST)
പി. ശ്രീകുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സായി കുമാർ, ജഗതി ശ്രീകുമാർ, ശോഭന, രഞ്ജിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമായിരുന്നു വിഷ്ണു. വളരെ ഏറെ വിജയിച്ച ഒരു ചിത്രമാണ് വിഷ്ണു. വിഷ്ണു ചിത്രം ചെയ്യാൻ മമ്മൂട്ടി തനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ അടുത്തിടെ സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘വിഷ്ണുവിന്റെ ഡേറ്റ് മമ്മൂട്ടി തന്നിരുന്നു. വേണു സംവിധാനം ചെയ്ത ആയിരപ്പറ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് മമ്മൂട്ടി എന്റെ അസുഖ വിവരം അറിഞ്ഞു. അവശതയിൽ കിടക്കുകയാണെന്ന് അദ്ദേഹം അറിഞ്ഞു. ഒരു ദിവസം കാലത്ത് ഒരു കാറ് വന്നു. സാറിനെ ആലപ്പുഴയിൽ എത്തിക്കാൻ പറഞ്ഞുവെന്ന് ഡ്രൈവർ അറിയിച്ചു. ആര് പറഞ്ഞു? വേണു നാഗവള്ളി സാറ് വിളിക്കുകയാണെന്ന് പറഞ്ഞു. അങ്ങനെ ഞാൻ കാറിൽ ആലപ്പുഴയിൽ എത്തി.’

‘ചെല്ലുമ്പോൾ വേണു പറഞ്ഞു, ഞാനല്ല വിളിപ്പിച്ചത് മമ്മൂട്ടി ആണെന്ന്. മമ്മൂട്ടിയുമായി തെറ്റിപ്പിരിഞ്ഞിരിക്കുന്ന അവസ്ഥ ആയിരുന്നു. ഒരു ചിത്രത്തിന് ഡേറ്റ് നൽകാത്തതിന്റെ പേരിൽ. താനെന്റെ കൂട്ടുകാരനോ, താനെന്റെ സ്വജാതിക്കാരൻ ആണോ എന്നൊക്കെ ചോദിച്ച് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞിരിക്കുകയായിരുന്നു. ആ സമയത്ത് ഇയാൾ എന്തിന് എന്നെ വിളിക്കണം എന്നൊക്കെ ഓർത്ത് ഇരിക്കുകയാണ് ഞാൻ.’

‘മമ്മൂട്ടി താമസിക്കുന്നത് അടുത്ത് തന്നെ എനിക്കൊരു മുറിയും പറഞ്ഞിരിക്കുകയാണ്. എന്നെ അവിടെ ആക്കി. ഷൂട്ടിംഗ് കഴിഞ്ഞ് മമ്മൂട്ടി വന്നു. എന്നെ വിളിക്കും, സംസാരിക്കും, എനിക്ക് വേണ്ടതൊക്കെ വാങ്ങിത്തരും. ഒരുപാട് കഥകളൊക്കെ പറഞ്ഞ് മാനസികമായി അടുത്തു. കുറച്ച് ദിവസം കഴിഞ്ഞ് എന്തിനാണ് ഇതൊക്കെ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.’

‘ക്ഷമിക്കണം സാറേ... എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അന്ന് ഉച്ചയ്ക്ക് എന്നോട് ശ്രീകുമാറിന്റെ കയ്യിൽ കഥ വല്ലതും ഉണ്ടൊയെന്ന് ചോദിച്ചു. അങ്ങനെ വിഷ്ണുവിന്റെ കഥ പറഞ്ഞു. മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വിഷ്ണു ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിന് മുൻപ് ഉണ്ടായ പ്രശ്നങ്ങളൊക്കെ പരിഹരിച്ചത് മമ്മൂട്ടി ആണ്. ഞാൻ തകർന്ന് നിന്നപ്പോൾ എന്നെ വിളിച്ച് വരുത്തി ഒരു സിനിമയും നിർമാതാവിനേയും തന്ന ആളാണ് മമ്മൂട്ടി. ഒരു തലോടൽ കൊണ്ട് എന്നെ രക്ഷപെടുത്തിയ ആളാണ് മമ്മൂട്ടി. ചേർത്തു നിർത്തൽ കൊണ്ട് എന്നെ രക്ഷപ്പെടുത്തിയ ആളാണ് അദ്ദേഹം. മരിച്ചാലും കടപ്പാട് തീർക്കാൻ കഴിയാത്ത ആളാണ് മമ്മൂട്ടി. മമ്മൂട്ടിയിലെ മനുഷ്യനെ തിരിച്ചറിഞ്ഞ അപൂർവ്വം ആളുകളിൽ ഒരാളാണ് ഞാൻ‘.

‘മനുഷ്വത്യം മാത്രം ഉള്ളിൽ വെച്ച് മലയാള സിനിമയിൽ ഉള്ള ഒരാളാണ് മമ്മൂട്ടി. പക്ഷേ അയാളെ എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അഹങ്കാരി ആണെന്നൊക്കെ പറയും. പക്ഷേ അതൊന്നുമല്ല. മമ്മൂട്ടി ഒരു കൈകൊണ്ട് ദാനം ചെയ്യുന്നത് മറുകൈ അറിയാറില്ല.’ - ശ്രീകുമാർ പറഞ്ഞവസാനിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :