ലാല്‍ ജോസും ലാലേട്ടനും വെളിപാടിന്‍റെ പുസ്തകം തുറക്കുന്നു - മലയാളം വെബ്‌ദുനിയ എക്സ്ക്ലുസീവ്

Mohanlal, Lal Jose, Velipadinte Pusthakam, Benny P Nayarambalam, Anoop Menon, Mammootty, Master Piece, Salimkumar, മോഹന്‍ലാല്‍, ലാല്‍ ജോസ്, വെളിപാടിന്‍റെ പുസ്തകം, ബെന്നി പി നായരമ്പലം, അനൂപ് മേനോന്‍, മാസ്റ്റര്‍ പീസ്, മമ്മൂട്ടി, സലിംകുമാര്‍
BIJU| Last Updated: വ്യാഴം, 25 മെയ് 2017 (18:54 IST)
ലാല്‍ ജോസ് ‘വെളിപാടിന്‍റെ പുസ്തകം’ തുറക്കുകയാണ്. ആദ്യമായി മോഹന്‍ലാല്‍ - ലാല്‍ ജോസ് കൂട്ടുകെട്ട്. തിരക്കഥ ബെന്നി പി നായരമ്പലത്തിന്‍റേത്. തിരുവനന്തപുരം സെന്‍റ് സേവ്യേഴ്സ് കോളജില്‍ ഷൂട്ടിംഗ് തകൃതിയായി നടക്കുന്നു.

ചിത്രത്തില്‍ മോഹന്‍ലാല്‍ വ്യാഴാഴ്ച ജോയിന്‍ ചെയ്തതേയുള്ളൂ. നാളുകളായി വിദേശവാസത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ നേരെ വെളിപാടിന്‍റെ പുസ്തകത്തിന്‍റെ ലൊക്കേഷനിലേക്ക്. അതും പുതിയ ലുക്കില്‍. കണ്ടാല്‍ ദേവദൂതനിലെയോ ലൈഫ് ഈസ് ബ്യൂട്ടിഫുളിലെയോ ലാലേട്ടനെപ്പോലെ.

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ പോലെ ഇതും ഒരു കാമ്പസ് സ്റ്റോറിയാണ്. അതും ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ കാമ്പസ് ചിത്രം. ആദ്യത്തേത് ചരിത്രം കുറിച്ച ‘ക്ലാസ്മേറ്റ്സ്’ ആയിരുന്നു. രണ്ടാമത്തേത് ഭാഗികമായി കാമ്പസ് കഥ പറഞ്ഞ ‘അയാളും ഞാനും തമ്മില്‍’.

മലയാളം വെബ്ദുനിയയ്ക്ക് ലൊക്കേഷനില്‍ നല്‍കിയ എക്സ്ക്ലുസീവ് അഭിമുഖത്തില്‍ ലാല്‍ ജോസ് ഈ സിനിമയെക്കുറിച്ച് സംസാരിച്ചു - “വെളിപാടിന്‍റെ പുസ്തകം ഒരു പ്രത്യേക ജോണറില്‍ പെട്ട സിനിമയല്ല. കാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലറായിരുന്നു ക്ലാസ്മേറ്റ്സ്. ഒരു ഇമോഷണല്‍ ഡ്രാമയായിരുന്നു അയാളും ഞാനും തമ്മില്‍. എന്നാല്‍ ഈ സിനിമയെ അങ്ങനെ ഒരു പ്രത്യേക കളത്തില്‍ പെടുത്താനാവില്ല. ഇതില്‍ ഹ്യൂമറുണ്ട്. സസ്പെന്‍സുണ്ട്. പ്രേക്ഷകര്‍ക്ക് രസിക്കുന്ന എല്ലാ ഘടകങ്ങളുമുണ്ട്” - ലാല്‍ ജോസ് പറഞ്ഞു.

ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണ ഘടകം എന്നത് ‘മോഹന്‍ലാല്‍ - ലാല്‍ ജോസ്’ കൂട്ടുകെട്ടാണ്. സംവിധായകനായുള്ള ലാല്‍ ജോസിന്‍റെ കരിയറിന് അടുത്ത വര്‍ഷം രണ്ട് പതിറ്റാണ്ട് തികയുകയാണ്. അതിനുമുമ്പ് ഇപ്പോള്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിലേക്കാണ് മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ കടന്നിരിക്കുന്നത്.

"ഫീനിക്സ് എന്ന തീരദേശ കാമ്പസിന്‍റെ കഥയാണ് വെളിപാടിന്‍റെ പുസ്തകം പറയുന്നത്. ഈ കോളജ് എങ്ങനെയുണ്ടായി എന്നത് ഒരു വലിയ കഥയാണ്. അത് ഈ സിനിമ പറയുന്നുണ്ട്. ഇവിടെ പഠിക്കുന്ന കുട്ടികള്‍ തീരദേശത്തുനിന്നുള്ളവരാണ്. അവിടെ ഒരു വലിയ പ്രശ്നമുണ്ടാകുന്നു. അത് പരിഹരിക്കാനായി പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയെ കോളജിന്‍റെ വൈസ് പ്രിന്‍സിപ്പലായി നിയമിക്കുകയാണ്. അദ്ദേഹം കുട്ടികളുടെ ഇടയിലേക്കിറങ്ങുന്നു. പ്രൊഫ. ഇടിക്കുള തന്‍റെ സ്നേഹപൂര്‍ണവും സൌഹൃദപരവുമായ ഇടപെടലുകളിലൂടെ കാമ്പസിനെ മുന്നോട്ടുനയിക്കുകയാണ്” - ലാല്‍ ജോസ് മലയാളം വെബ്‌ദുനിയയോട് പറഞ്ഞു.

ബെന്നി പി നായരമ്പലത്തിന്‍റെ വളരെ വ്യത്യസ്തമായ ഒരു രചനയായിരിക്കും വെളിപാടിന്‍റെ പുസ്തകം. ചാന്തുപൊട്ടിനും സ്പാനിഷ് മസാലയ്ക്കും ശേഷം ബെന്നി, ലാല്‍ ജോസിനൊപ്പം ചേരുകയാണ്. ഛോട്ടാമുംബൈക്ക് ശേഷം ബെന്നിയുടെ മോഹന്‍ലാല്‍ ചിത്രം. ദൈവത്തിന്‍റെ തീരുമാനപ്രകാരമാണ് ‘വെളിപാടിന്‍റെ പുസ്തകം’ സംഭവിച്ചതെന്ന് ബെന്നി മലയാളം വെബ്‌ദുനിയയോട് പറഞ്ഞു.

“മോഹന്‍ലാല്‍ - ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരു പ്രൊജക്ട് ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്നതാണ്. അന്ന് മറ്റ് പല എഴുത്തുകാരുമായിരുന്നു. എന്നാല്‍ അതൊന്നും ഒരു പ്രൊജക്ടായി വളര്‍ന്നില്ല. ആ സമയത്ത് എന്‍റെ കൈയില്‍ ഒരു കഥയുടെ പ്ലോട്ട് ഉണ്ടായിരുന്നു. ഒരു കോളജ് പ്രൊഫസറെ കേന്ദ്രീകരിച്ചുള്ള കഥ. അത് ലാല്‍ ജോസിനോട് പറഞ്ഞപ്പോള്‍ ‘രസകരമാണ്, ഇത് പിടിക്ക്’ എന്ന് അദ്ദേഹം പച്ചക്കൊടി കാട്ടി” - ബെന്നി വെളിപ്പെടുത്തി.

എന്നാല്‍ ഇപ്പോള്‍ ഈ സിനിമ സംഭവിക്കുന്നത് ദൈവത്തിന്‍റെ അനുഗ്രഹം മൂലമാണെന്ന് ബെന്നി പി നായരമ്പലം പറഞ്ഞു. “ലാല്‍ ജോസ് ഇപ്പോള്‍ വെളിപാടിന്‍റെ പുസ്തകം ആയിരുന്നില്ല പ്ലാന്‍ ചെയ്തത്. അത് ‘ഒരു ഭയങ്കര കാമുകന്‍’ എന്ന പ്രൊജക്ടായിരുന്നു. എന്നാല്‍ ആ ചിത്രം ചില കാരണങ്ങളാല്‍ വൈകുമെന്ന അവസ്ഥ വന്നു. ആ ഇടവേളയിലാണ് ഈ സിനിമ രൂപപ്പെടുന്നത്. അന്ന് പറഞ്ഞ കഥയുമായി ഞാനും ലാല്‍ ജോസും ഒരുമിച്ച് ഇരുന്നു. 15 ദിവസം കൊണ്ട് ചിത്രത്തിന്‍റെ തിരക്കഥ എഴുതിത്തീര്‍ത്തു” - ബെന്നി പറഞ്ഞു.

വെളിപാടിന്‍റെ പുസ്തകത്തിന്‍റെ ആദ്യ ഷെഡ്യൂളാണ് തിരുവനന്തപുരം സെന്‍റ് സേവ്യേഴ്സ് കോളജില്‍ പുരോഗമിക്കുന്നത്. സലിംകുമാര്‍, ശിവജി ഗുരുവായൂര്‍, ജൂഡ് ആന്തണി ജോസഫ്, അലന്‍സിയര്‍, ശരത്കുമാര്‍ (അങ്കമാലി ഡയറീസ് ഫെയിം), അനൂപ് മേനോന്‍, സിദ്ദിക്ക്, പ്രിയങ്ക നായര്‍ തുടങ്ങിയവര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക.

സത്യന്‍ അന്തിക്കാട് സിനിമകളുടെ സ്ഥിരം സ്റ്റില്‍ ഫോട്ടോഗ്രാഫറായ മോമിയാണ് ഈ സിനിമയുടെയും നിശ്ചല ഛായാഗ്രഹണം. “ലാല്‍ ജോസിന്‍റെ ആദ്യ സിനിമയായ മറവത്തൂര്‍ കനവില്‍ ഞാനായിരുന്നു ഫോട്ടോഗ്രാഫര്‍. പിന്നീട് ക്ലാസ്മേറ്റ്സ് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ ചെയ്തു. ഇപ്പോഴിതാ വെളിപാടിന്‍റെ പുസ്തകം” - മോമി മലയാളം വെബ്‌ദുനിയയോട് പറഞ്ഞു. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹ്‌മാന്‍.

ഓണത്തിനാണ് ‘വെളിപാടിന്‍റെ പുസ്തകം’ റിലീസ് ചെയ്യുന്നത്. അതിന് ശേഷം മമ്മൂട്ടിയുടെ ‘മാസ്റ്റര്‍ പീസ്’ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. രണ്ടും കാമ്പസിന്‍റെ കഥ പറയുന്ന സിനിമകള്‍. രണ്ടിലെയും നായകന്‍‌മാര്‍ കോളജ് പ്രൊഫസര്‍മാര്‍.

“രണ്ട് ചിത്രത്തിലെയും നായകന്‍‌മാര്‍ കോളജ് പ്രൊഫസര്‍മാരാണെന്നതും രണ്ടും കാമ്പസ് സ്റ്റോറിയാണെന്നതും മാത്രമാണ് ഇരു ചിത്രങ്ങളും തമ്മിലുള്ള സാമ്യം. വെളിപാടിന്‍റെ പുസ്തകം വളരെ നേരത്തേ തീരുമാനിച്ച കഥയാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് ആ സിനിമയുടെയും കഥയറിയാം. രണ്ട് ചിത്രങ്ങളുടെയും കഥകള്‍ തമ്മില്‍ ഒരു സാദൃശ്യവും ഇല്ല” - ലാല്‍ ജോസ് മലയാളം വെബ്‌ദുനിയയോട് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :