ചരിത്രപ്പൂട്ടുകള്‍ തുറന്നുതരും ഐതിഹ്യമാല

അരുണ്‍ വാസന്തി

ഐതിഹ്യമാല
WDWD
വേനലവധിയുടെ ആലസ്യങ്ങളും മാവിന്‍ ചുവടുകളിലെ കൂട്ടുചേരലുകളും ആര്‍പ്പുവിളികളും ഉമ്മറത്ത് അച്ഛന്‍ വരുന്നതും കാത്തിരുന്ന ഒരു ബാല്യകാലം. കാത്തിരിപ്പ് വെറുതെയായിരുന്നില്ല, നീല പെയിന്റടിച്ച പഴയ ബി. എസ്.എ സൈക്കിളും ചവിട്ടി ഇടവഴിയിലൂടെ അച്ഛന്‍ വരുമ്പോള്‍ അതിന്റെ പിറകില്‍ രണ്ട് സാധനങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഒന്ന് പലഹാരപ്പൊതി പിന്നൊന്ന് ഏതെങ്കിലും ഒരു ബാലമാസിക. അത് ബാലരമയോ പൂമ്പാറ്റയോ അമ്പിളിമാമനോ ആകാം. ബാലഭാവനങ്ങള്‍ക്ക് നിറം വെയ്‌ക്കാനും സ്വപ്‌നത്തില്‍ ഫാന്റസിയുടെ ലോകങ്ങളില്‍ വിഹാരിക്കാനും അതൊക്കെ തന്നെ ധാരാളമായിരുന്നു. ഇവയൊക്കെ ഒറ്റയിരുപ്പില്‍ മങ്ങിയ ലൈറ്റിന് കീഴില്‍ വായിച്ച് തീര്‍ക്കും. പിന്നീട് പഥേര്‍ പാഞ്ചാലിയിലെ അപുവിനെ കണ്ടുമുട്ടുന്നത് വരെ ഇതൊക്കെ എന്റെ സ്വകാര്യ ലോകങ്ങള്‍ മാത്രമാണെന്ന് ഞാന്‍ കരുതിയിരുന്നത്.

അവസാന പേജ് കഴിയുമ്പോഴാണ് സങ്കടം ഇനി വായിക്കാന്‍ ഒന്നുമില്ലല്ലോ എന്ന്. പിന്നെ പുതിയത് വാങ്ങണം എന്നാവശ്യവുമായി ചിണുങ്ങല്‍ തുടങ്ങുകയായി. ദ്വൈവാരികയാണ് എന്ന അച്ഛന്റെ സാന്ത്വനപ്പെടുത്തലൊന്നും വിലപ്പോകില്ല. അങ്ങനെയിരിക്കെയാണ് തവണ വ്യവസ്ഥയില്‍ വാങ്ങിയ ഒരു അച്ഛന്‍ കൊണ്ടുവന്നത്. ബാലരമ പ്രതീക്ഷിരുന്ന എനിക്ക് പക്ഷെ കറുത്ത കട്ടി ബൈന്റിട്ട ആ തടിച്ച പു‌സ്‌തകം അത്ര രസിച്ചില്ല. ആകെ ഒരു ചിത്രമുള്ളത് ഏതോ ഒരു സാലഭഞ്‌ജികയുടെ ചിത്രം. വെളുത്ത അക്ഷരത്തില്‍ ഐതിഹ്യമാല എന്ന് ഏതോ വിദ്വാന്‍ എഴുതി പിടിപ്പിച്ചിട്ടുണ്ട്.

ബാലരമയെപ്പോലെ മിഴിവുള്ള ചിത്രങ്ങളില്ല. കപീഷില്ല. മായാവിയും കുട്ടൂസനും ഡാകിനിയുമില്ല, ഒരു ഇന്‍‌സ്‌പെക്‍ടര്‍ വിക്രമെങ്കിലും ഉണ്ടാവുമെന്ന് കരുതിയെങ്കിലും അതുമില്ല. ആകെ സങ്കടവും ദേഷ്യവുമൊക്കെ വന്നു. ഏതോ ചരിത്ര പു‌സ്‌തകം പോലെയാണ് ആദ്യം തോന്നിയത്. ചെമ്പകശ്ശേരി രാജാവിന്റെ കഥയാണ് അന്ന് ആദ്യം വായിച്ചത്. തട്ടിയും തടഞ്ഞും ഇടയ്‌ക്ക് വീണും വായിച്ചുവെങ്കിലും കാര്യമായി യാതൊന്നും പിടികിട്ടിയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പക്ഷെ അത്‌ഭുതങ്ങളുടെ ചരിത്രപ്പൂട്ടുകള്‍ പതുക്കെ തുറക്കുകയായിരുന്നു ആ പു‌സ്‌തകം. അത്‌ഭുതങ്ങള്‍ ക്രമേണ ജിജ്ഞാസയായി വളരാന്‍ തുടങ്ങി. പറയിപെറ്റ പന്തിരുകുലവും, പാഴൂര്‍ പടിപ്പുരയും, ഉപ്പുമാങ്ങാ ഭരണിയും പൂന്താനവും യക്ഷിക്കഥകളും മങ്ങാട്ടച്ചനും അമ്പലപ്പുഴ മാഹാത്‌മ്യവും ഗുരുവായൂര്‍ കേശവനും പെരുന്തച്ചനും കാളിയെ തളച്ച നാറാണത്ത് ഭ്രാന്തന്റെ കഥയും കടമറ്റത്ത് കത്തനാരും വില്വമംഗലം സ്വാ‍മിയാരും ഒക്കെ ആവേശമായി മാറി. കായംകുളം കൊച്ചുണ്ണിയുടെ കഥകള്‍ വായിച്ചപ്പോള്‍ ഉണ്ടായ ഉദ്വേഗവും ആവേശവും പിന്നീട് ഹിച്ച്‌കോക്കിനു പോലും നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

WEBDUNIA|
(ഐതിഹ്യമാലയുടെ പഴയ ഒരു പതിപ്പില്‍ നിന്ന് സ്മാന്‍ ചെയ്തതാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ചിത്രം. സമീപകാലത്ത് പുറത്തുവന്ന ഐതിഹ്യമാലയുടെ മുഖപടമാണ് ലേഖനത്തിന്റെ ആദ്യതാളില്‍ കൊടുത്തിരിക്കുന്നത്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :