ദേവീക്ഷേത്രങ്ങളിലെ കുത്തിയോട്ടം

ടി ശശി മോഹന്‍

WEBDUNIA|
ദക്ഷിണ കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ വഴിപാടെന്ന നിലയില്‍ ഇന്നും നടത്തുന്ന അനുഷ് ഠാനാത്മകമായ നാടന്‍ നൃത്തകലാരൂപമാണ് കുത്തിയോട്ടം. മാരക രോഗങ്ങളായ വസൂരി, വിഷൂചിക എന്നിവയുടെ ദേവതയായ കാളിയെ പ്രീതിപ്പെടുത്തുന്നതിനാണ് ഈ അനുഷ്ഠാനം നടത്തുന്നത്.

കുത്തുക ഓടുക എന്നീ രണ്ട് ക്രിയകളില്‍ നിന്നാണ് കുത്തിയോട്ടം എന്ന പദമുണ്ടായത്. കുത്തുക എന്നാല്‍ കുത്തിയോട്ടത്തിനുള്ള കുട്ടിയുടെ വയറിന്‍റെ വശങ്ങളില്‍ നൂല്‍ക്കമ്പി കുത്തുക എന്നതാണ്. കുത്തിയ സ്ഥലത്ത് നിന്നും കുട്ടിയെ ക്ഷേത്രത്തിലേക്ക് എത്തിക്കുന്ന യാത്രയാണ് ഓട്ടം.

മുന്‍പൊക്കെ കീറിയെടുത്ത ചൂരലാണ് നൂല്‍ക്കമ്പിക്ക് പകരം ഉപയോഗിച്ചിരുന്നത്. അതുകൊണ്ടിതിനെ ചൂരല്‍കുത്ത് എന്നും അറിയപ്പെടുന്നു. ആറ്റുകാല്‍, ചെട്ടികുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങളിലെ കുത്തിയോട്ടം പ്രസിദ്ധമാണ്.

കുത്തിയോട്ടം കുംഭമാസത്തിലാണ്. വഴിപാട് കുട്ടിയെക്കൊണ്ട് കുത്തിയോട്ടം നടത്തുമെന്ന് നേരുന്നയാള്‍ ബന്ധുക്കളെയും സമീപ വാസികളെയും അറിയിക്കും. പാട്ടുകാരെയും മറ്റും ഏര്‍പ്പെടുത്തുന്നു. സ്വന്തം കുട്ടികളെയാണ് കുത്തിയോട്ടത്തിന് നിയോഗിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ മാത്രം കുട്ടികളെ കുത്തിയോട്ടത്തിന് വില കൊടുക്കുന്ന ഏര്‍പ്പാടുണ്ട്.

ദേവിക്ക് കുട്ടികളെ ബലി നല്‍കുന്നു എന്ന വിശ്വാസമാണ് കുട്ടികളെ വില കൊടുത്ത് വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ദേവിക്ക് ദാസന്മാരായി തങ്ങളുടെ കുട്ടികളെ നല്‍കുന്നു എന്ന വിശ്വാസമാണ് മറ്റിടങ്ങളിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :